Sorry, you need to enable JavaScript to visit this website.

സഹായ വാഗ്ദാനം ഇറാൻ കപ്പൽ അവഗണിച്ചു-സൈന്യം

റിയാദ്- ആവശ്യമായ സഹായങ്ങൾ നൽകാൻ തുനിഞ്ഞ് ടെലിഫോൺ വഴി ബന്ധപ്പെടുന്നതിനുള്ള ശ്രമങ്ങൾ ഇറാൻ എണ്ണക്കപ്പൽ അവഗണിക്കുകയായിരുന്നെന്ന് സൗദി അതിർത്തി സുരക്ഷാ സേന. കപ്പലിന്റെ മുൻഭാഗത്ത് പൊട്ടലുണ്ടായതായും ഇതിന്റെ ഫലമായി എണ്ണ ചോർച്ചയുണ്ടായതായും അറിയിച്ച് ഇറാൻ പതാക വഹിച്ച എണ്ണ ടാങ്കർ സബീതിയുടെ ക്യാപ്റ്റനിൽ നിന്ന് ് വെള്ളിയാഴ്ച രാവിലെ 11.47 ന് അതിർത്തി സുരക്ഷാ സേനക്ക് ഇ-മെയിൽ ലഭിച്ചിരുന്നതായി അതിർത്തി സുരക്ഷാ സേന പറഞ്ഞു.  ആവശ്യമായ സഹായങ്ങൾ നൽകാൻ ലക്ഷ്യമിട്ട് കോ-ഓർഡിനേഷൻ സെന്റർ വിവരങ്ങൾ പരിശോധിച്ചതിൽ നിന്ന് കപ്പൽ യാത്ര തുടർന്നതായും ജിദ്ദ തുറമുഖത്തു നിന്ന് 67 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പലെന്നും വ്യക്തമായി. കോ-ഓർഡിനേഷൻ സെന്ററിൽ നിന്നുള്ള കോളുകൾക്ക് കപ്പൽ മറുപടി നൽകിയില്ല. 
ട്രാക്കിംഗ് സംവിധാനം (ട്രാൻസ്‌പോണ്ടർ) കപ്പൽ ഓഫാക്കുകയും ചെയ്തു. അന്നേ ദിവസം വൈകീട്ട് 3.50 ന് കപ്പലിന്റെ സ്ഥാനം വീണ്ടും നിർണയിച്ചു. ഈ സമയത്ത് കപ്പൽ ജിദ്ദ തുറമുഖത്തു നിന്ന് 79 നോട്ടിക്കൽ മൈലും ഏറ്റവും അടുത്ത തീരത്തു നിന്ന് 64 നോട്ടിക്കൽ മൈലും അകലെയായിരുന്നു. സമുദ്ര ഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഇക്കാര്യത്തിലുള്ള അന്താരാഷ്ട്ര കരാറുകളും മര്യാദകളും പാലിക്കുന്നതിനും സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്നും അതിർത്തി സുരക്ഷാ സേന പറഞ്ഞു. 
വെള്ളിയാഴ്ച രാവിലെയാണ് ചെങ്കടലിൽ വെച്ച് ഇറാൻ എണ്ണ ടാങ്കറിൽ സ്‌ഫോടനവും അഗ്നിബാധയുമുണ്ടായത്. കപ്പലിനു നേരെ മിസൈൽ ആക്രമണമുണ്ടാവുകയായിരുന്നെന്ന് ഇറാൻ ആരോപിച്ചിരുന്നു. 

Latest News