Sorry, you need to enable JavaScript to visit this website.

കൊലപാതകങ്ങള്‍ പശുവിന്റെ പേരിലല്ല,  പെണ്ണ് കേസുമായി ബന്ധപ്പെട്ട്-സുരേഷ് ഗോപി 

തിരുവനന്തപുരം- രാജ്യത്ത് പശുവിന്റെ പേരില്‍ കൊലപാതകങ്ങല്‍ നടക്കുന്നില്ലെന്നും പെണ്ണ് കേസിന്റെ പേരിലാണ് കൊലകളെന്നും ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ മോഡിക്ക് കത്തെഴുതിയ പ്രമുഖര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും പിന്നാലെ റദ്ദാക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം. വട്ടിയൂര്‍ക്കാവില്‍ ബിജെപി സ്ഥാനാര്‍ത്ഥി എസ് സുരേഷിന്റെ പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. പ്രധാനമന്ത്രിക്ക് കത്തെഴുതിയവര്‍ക്കെതിരെ ബിഹാറില്‍ കേസെടുത്തപ്പോള്‍ ഇവിടെ ചിലര്‍ക്കാണ് പ്രശ്‌നമെന്ന് സുരേഷ് ഗോപി പരിഹസിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കമുളളവരെ ലക്ഷ്യമിട്ടാണ് സുരേഷ് ഗോപിയുടെ പരിഹാസം. 
ഉത്തരേന്ത്യയില്‍ ദളിതരെ കൊല്ലുന്നെന്ന് പറഞ്ഞ് ഇവിടെ ചിലര്‍ കാട്ടാളക്കണ്ണീര്‍ ഒഴുക്കുകയാണ്. ഷുഹൈബിനെ കൊന്നപ്പോള്‍ എന്ത് കൊണ്ട് ഈ തിളപ്പ് കണ്ടില്ലെന്നും സുരേഷ് ഗോപി ചോദിച്ചു. ഉത്തരേന്ത്യയില്‍ വ്യാപകമായി ദളിതരെ കൊലപ്പെടുത്തുന്നുവെന്ന് വ്യാജ പ്രചാരണം നടക്കുകയാണ്. പശുവിന്റെ പേരില്‍ കൊലപാതകം നടത്തുന്നു എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. അതൊക്കെ പെണ്ണ് കേസാവാം എന്നും സുരേഷ് ഗോപി പറഞ്ഞു. 
താനോ തന്റെ പാര്‍ട്ടിയോ ഒരു കൊലയേയും അംഗീകരിക്കുന്നില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. ആള്‍ക്കൂട്ട കൊലകള്‍ രാജ്യത്ത് ഉണ്ടായിരുന്നുവെങ്കില്‍ ബിജെപി ഇത്രയും സീറ്റുകള്‍ നേടുമായിരുന്നോ എന്നും സുരേഷ് ഗോപി ചോദിച്ചു. 

Latest News