ബംഗളൂരു- കർണാടക മുൻ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ജി. പരമേശ്വരയുടെ പഴ്‌സണൽ അസിസ്റ്റന്റിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ബംഗളൂരു യൂണിവേഴ്‌സിറ്റി ക്യാംപസിലെ മരത്തിലാണ് പി.എ രമേശിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പരമേശ്വരയുടെ വിവിധ സ്ഥലങ്ങളിലെ സ്ഥാപനങ്ങളിലും വീട്ടിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് രമേശിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. റെയ്ഡിൽ നൂറുകോടി രൂപയുടെ കണക്കിൽപ്പെടാത്ത വരുമാനം കണ്ടെത്തിയെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. പരമേശ്വരയുടെയും മുൻ എം.പിയും കോൺഗ്രസ് നേതാവുമായ ആർ.എൽ ജാലപ്പയുടെയും ഉടമസ്ഥതയിലുള്ള മെഡിക്കൽ കോളേജുകളിൽ ക്രമവിരുദ്ധമായി സീറ്റ് അനുവദിച്ച് വൻ തുക കൈപ്പറ്റിയെന്നാണ് ആദായനികുതി വകുപ്പിന്റെ ആരോപണം. വിദ്യാർഥികളിൽനിന്ന് ഈടാക്കിയ പണം എട്ടു ജീവനക്കാരുടെ അക്കൗണ്ടുകളിൽ നിക്ഷേപിച്ചുവെന്നും കണ്ടെത്തിയിരുന്നു. 4.6 കോടി രൂപയാണ് ഇത്തരത്തിൽ കണ്ടെത്തിയത്.