Sorry, you need to enable JavaScript to visit this website.

പച്ചക്കറി മേഖലയില്‍ ബിനാമി; വിദേശിയെ നാടുകടത്തുന്നു, സൗദി പൗരനും ശിക്ഷ

അറാർ - റഫ്ഹായിൽ നിയമം ലംഘിച്ച് ബിസിനസ് മേഖലയിൽ പ്രവർത്തിച്ച ഈജിപ്തുകാരനെ അറാർ ക്രിമിനൽ കോടതി ഒരു മാസം തടവിന് ശിക്ഷിച്ചു. ബിനാമി ബിസിനസ് നടത്തുന്നതിന് ഈജിപ്തുകാരന് കൂട്ടുനിന്ന സൗദി പൗരനെയും ഒരു മാസം തടവിന് ശിക്ഷിച്ചിട്ടുണ്ട്.

റഫ്ഹായിൽ പച്ചക്കറി വ്യാപാര മേഖലയിൽ സ്വന്തം നിലക്ക് സ്ഥാപനം നടത്തിയ ഈജിപ്തുകാരൻ മുഖ്താർ അഹ്മദ് അവദ് സാലിം, ഇതിന് കൂട്ടുനിന്ന സൗദി പൗരൻ തുർക്കി ബിൻ നവാഫ് ബിൻ ഖലഫ് അൽഹബാസ് എന്നിവർക്കാണ് ശിക്ഷ. ഇരുവർക്കും കോടതി പിഴ ചുമത്തിയിട്ടുണ്ട്. 


സ്ഥാപനം അടച്ചുപൂട്ടുന്നതിനും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കുന്നതിനും വിധിയുണ്ട്. ശിക്ഷ പൂർത്തിയാക്കിയ ശേഷം ഈജിപ്തുകാരനെ സൗദിയിൽ നിന്ന് നാടുകടത്തുന്നതിനും പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്തുന്നതിനും കോടതി ഉത്തരവിട്ടു. ഇതേ മേഖലയിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിൽ നിന്ന് സൗദി പൗരനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 


സൗദി പൗരന്റെയും ഈജിപ്തുകാരന്റെയും പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും ഇരുവരുടെയും ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടു. 


സൗദിയിൽ ബിനാമി ബിസിനസ് കേസ് പ്രതികൾക്ക് പത്തു ലക്ഷം റിയാൽ വരെ പിഴയും രണ്ടു വർഷം വരെ തടവു ശിക്ഷയുമാണ് ബിനാമി ബിസിനസ് വിരുദ്ധ നിയമം അനുശാസിക്കുന്നത്. ബിനാമി സ്ഥാപനങ്ങൾ നടത്തുന്ന വിദേശികൾക്കും അവർക്ക് ഒത്താശകൾ ചെയ്തുകൊടുക്കുന്ന സൗദികൾക്കും ഒരുപോലെ ശിക്ഷ ലഭിക്കും. 


നിയമ ലംഘകരായ വിദേശികളെ നാടുകടത്തുകയും ചെയ്യും. കുറ്റക്കാരായ സൗദി പൗരന്മാർക്ക് അതേ മേഖലയിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുന്നതിനും നിയമം അനുശാസിക്കുന്നു. ബിനാമി ബിസിനസ് സ്ഥാപനങ്ങളെ കുറിച്ച് വിവരം നൽകുന്നവർക്ക് നിയമ ലംഘകരിൽ നിന്ന് ഈടാക്കുന്ന പിഴ സംഖ്യയുടെ 30 ശതമാനം വരെ പാരിതോഷികമായി കൈമാറും. രാജ്യത്ത് പ്രവർത്തിക്കുന്ന ബിനാമി ബിസിനസ് സ്ഥാപനങ്ങൾ ദേശീയ സമ്പദ്‌വ്യവസ്ഥക്ക് പ്രതിവർഷം 30,000 കോടി റിയാൽ മുതൽ 40,000 കോടി റിയാലിന്റെ വരെ നഷ്ടമുണ്ടാക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. 


ബിനാമി ബിസിനസ് സ്ഥാപനങ്ങളെ കുറിച്ച് 1900 എന്ന നമ്പറിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിനു കീഴിലെ കംപ്ലയിന്റ്‌സ് സെന്ററിൽ ബന്ധപ്പെട്ട് അറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. നിയമ ലംഘനങ്ങളെ കുറിച്ച് പരാതികൾ നൽകുന്നതിന് മന്ത്രാലയം ആപ്പും പുറത്തിറക്കിയിട്ടുണ്ട്.


 

Latest News