Sorry, you need to enable JavaScript to visit this website.

സൗദിയിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക്‌ ഒരു ലക്ഷം റിയാൽ വരെ ചികിത്സാ കവറേജ്

റിയാദ്- ടൂറിസ്റ്റ് വിസയിൽ സൗദിയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികൾക്ക് പരമാവധി ഒരു ലക്ഷം റിയാൽ വരെയുള്ള തുകയുടെ ചികിത്സാ കവറേജ് ലഭിക്കുമെന്ന് കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് വെളിപ്പെടുത്തി.

അടിയന്തര ഘട്ടങ്ങളിൽ സൗദിയിലെ എല്ലാ പ്രവിശ്യകളിലും ടൂറിസ്റ്റുകൾക്ക് ഇൻഷുറൻസ്  പ്രകാരം ചികിത്സ ലഭിക്കും. പരിശോധന, ചികിത്സ, കിടത്തി ചികിത്സ, പ്രസവം, വാഹനാപകടങ്ങളിലെ പരിക്കുകൾ, അടിയന്തര സാഹചര്യങ്ങളിൽ ഡയാലിസിസ്, മാസം തികയാതെ പ്രസവിക്കുന്ന നവജാത ശിശുക്കളുടെ ചികിത്സ, ആംബുലൻസ് സേവനം, ദന്ത ചികിത്സ, പരമാവധി 500 റിയാൽ വരെ ചെലവ് വരുന്ന ആന്റിബയോട്ടിക്കുകൾ-വേദന സംഹാരികൾ, അടിയന്തര സാഹചര്യങ്ങളിൽ 5000 റിയാൽ വരെ ചെലവ് വരുന്ന ഗർഭ, പ്രസവ പരിചരണങ്ങളും ചികിത്സകളും എന്നീ കവറേജുകൾ വിനോദ സഞ്ചാരികൾക്ക് ലഭിക്കും. മൃതദേഹം സ്വദേശത്തേക്ക് അയക്കുന്നതിന് പരമാവധി 10,000 റിയാൽ വരെയും മൃതദേഹത്തെ അനുഗമിക്കുന്നതിന് കുടുംബാംഗത്തിന് പരമാവധി 5000 റിയാൽ വരെയും ഇൻഷുറൻസ് പരിരക്ഷ പ്രകാരം ലഭിക്കും. 


ഇൻഷുറൻസ് കമ്പനികൾ നിശ്ചയിക്കുന്ന ആശുപത്രികളിൽ ചികിത്സ നേടുന്നതിന് ടൂറിസ്റ്റുകൾ പണമൊന്നും നൽകേണ്ടതില്ല. എന്നാൽ കമ്പനികൾ നിശ്ചയിച്ചതല്ലാത്ത ആശുപത്രികളിൽ ചികിത്സ തേടുന്നതിന് നിർബന്ധിതരാകുന്ന വിദേശ വിനോദ സഞ്ചാരികൾക്ക് പോളിസി വ്യവസ്ഥകൾ പ്രകാരം ഇൻഷുറൻസ് കമ്പനികൾ നഷ്ടപരിഹാരം നൽകും. ഹെൽത്ത് ഇൻഷുറൻസ് പോളിസി നിരക്ക് ആയി 140 റിയാലാണ് വിദേശ ടൂറിസ്റ്റുകൾ നൽകേണ്ടത്. ടൂറിസ്റ്റ് വിസാ ഫീസ് 300 റിയാലാണ്.
 

Latest News