ബി.ജെ.പി നേതാവിനെ ബൈക്കിലെത്തിയവര്‍ വെടിവെച്ചു കൊന്നു; ദയൂബന്ദില്‍ സംഘര്‍ഷാവസ്ഥ

സഹാറണ്‍പുര്‍- ഉത്തര്‍പ്രദേശിലെ ദയൂബന്ദില്‍ ബി.ജെ.പി നേതാവിനെ അജ്ഞാത സംഘം വെടിവച്ച് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ. ബി.ജെപി നേതാവ് ചൗധരി യശ്പാല്‍ സിങാണ് സഹാറണ്‍പൂര്‍ ജില്ലയിലെ ദയൂബന്ദില്‍ മരിച്ചത്. വീടിന് സമീപത്തു നില്‍ക്കുകയായിരുന്ന ഇയാള്‍ക്കുനേരെ  ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു.
യശ്പാല്‍ സിങ് ബി.ജെ.പി കര്‍ഷക മോര്‍ച്ചയുടെ മുന്‍ ജില്ലാ വൈസ് പ്രസിന്റും സഹോദരന്‍ ഇവര്‍ താമസിക്കുന്ന മിരാഗ്പുര്‍ ഗ്രാമത്തിലെ മുഖ്യനുമാണ്. കൊലപാതക വാര്‍ത്ത അറിഞ്ഞതോടെ വന്‍ജനക്കൂട്ടം പ്രദേശത്ത് തടിച്ചുകൂടുകയും സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു.
പ്രതികളെ എത്രയും വേഗം പിടികൂടാനുള്ള നടപടികള്‍ ആരംഭിച്ചതായും ഇതിനായി മുസഫര്‍ നഗര്‍ പോലീസിന്റെയും ഉത്തരാഖണ്ഡ് പോലീസിന്റെയും സഹായം തേടിയതായും ജില്ലാ പോലീസ് സൂപ്രണ്ട് ദിനേശ് കുമാര്‍ അറിയിച്ചു.
പ്രതികള്‍ക്കായി വനമേഖലകളിലടക്കം പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. സ്ഥലത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചതായും പോലീസ് സൂപ്രണ്ട് അറിയിച്ചു.
യശ്പാല്‍ സിങിന് പ്രദേശത്തെ ആരുമായും ശത്രുതയുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

 

Latest News