Sorry, you need to enable JavaScript to visit this website.

ജോളിയുടെ കൊലപാതകങ്ങള്‍ അറിഞ്ഞിരുന്നു, പറയാതിരുന്നത് കൊല്ലുമെന്ന് ഭയന്നിട്ടെന്ന് ഭര്‍ത്താവ് ഷാജു

കോഴിക്കോട്- കൂടത്തായി കൊലപാതക പരമ്പര കേസില്‍ പുതിയ വഴിത്തിരിവ്. കേസിലെ മുഖ്യപ്രതിയായ ജോളിയുടെ ചില കൊലപാതകങ്ങളെ കുറിച്ച് അറിയാമായിരുന്നെന്നും പുറത്ത് പറയാതിരുന്നത് തന്നേയും കൊല്ലുമെന്ന ഭയന്നാണെന്നും ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു പോലീസിനോട് പറഞ്ഞു. ഒന്നര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ഷാജുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. കൊലപാതകങ്ങളില്‍ ഷാജുവിനും പങ്കുണ്ടെന്ന ജോൡയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്ന് ചോദ്യം ചെയ്യാനായി ഷാജുവിനെ വിളിച്ചുവരുത്തിയത്.

ജോളിയുടെ കൊലപാതങ്ങളെ കുറിച്ചു പുറത്തു പറഞ്ഞാന്‍ തന്നേയും ജോളി വധിക്കുമെന്ന് ഭയപ്പെട്ടിരുന്നു. ഒരു അധ്യാപകനായ താന്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ഷാജു മൊഴി നല്‍കി. ജോളിയെ സംശയിച്ചിരുന്നില്ലെന്നും കസ്റ്റഡിയിലെടുത്ത് പോലീസ് ജോളിയെ ചോദ്യം ചെയ്തപ്പോള്‍ മാത്രമാണ് കൊലപാതകങ്ങളെ കുറിച്ച്് അറിഞ്ഞതെന്നുമായിരുന്നു ഷാജു നേരത്തെ നല്‍കിയ മൊഴി. ഈ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞിരിക്കുകയാണിപ്പോള്‍ ഷാജു. ചോദ്യം ചെയ്യലിനു ശേഷം ഷാജുവിനെ വടകരയിലെ എസ്.പി ഓഫീസിലെത്തിച്ചു. വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.
 

Latest News