കശ്മീര്‍: ഫാറൂഖ് അബ്ദുല്ലയും ഉമര്‍ അബ്ദുല്ലയും രണ്ടു മാസത്തിനു ശേഷം പാര്‍ട്ടി നേതാക്കളെ കണ്ടു

ശ്രീനഗര്‍- ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് സംസ്ഥാനത്തെ വിഭജിച്ചതിനു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ വീട്ടു തടങ്കലിലാക്കിയ നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളും മുന്‍ മുഖ്യമന്ത്രിമാരുമായ ഫാറൂഖ് അബ്ദുല്ലയും ഉമര്‍ അബ്ദുല്ലയും രണ്ടു മാസത്തിനു ശേഷം പാര്‍ട്ടി നേതാക്കളെ കണ്ടു. സംസ്ഥാനത്ത് കര്‍ക്കശ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ ഇതുവര നേതാക്കളെ കാണാന്‍ അനുവദിച്ചിരുന്നില്ല. 15 അംഗ പാര്‍ട്ടി സംഘമാണ് വീട്ടിലെത്തി നേതാക്കളെ കണ്ടത്. തങ്ങള്‍ ഇവിടെ എത്തിയത് അവരുടെ ആരോഗ്യസ്ഥിതി അറിയാനാണെന്നും രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും മുതിര്‍ന്ന മുതിര്‍ന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ അക്ബര്‍ ലോണും ഹസനൈന്‍ മസൂദിയും പറഞ്ഞു. കശ്മീരില്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് കൗണ്‍സിലുകളിലേക്ക് നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് മത്സരിക്കില്ലെന്നും അവര്‍ പറഞ്ഞു. പാര്‍ട്ടിയുടെ നേതാക്കള്‍ ഒന്നടങ്കം ജയിലില്‍ കഴിയുന്നതാണ് കാരണമെന്നും അവര്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ കശ്മീരിലെ നിയന്ത്രണങ്ങളില്‍ കേന്ദ്രം നേരിയ ഇളവുകള്‍ വരുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് നേതാക്കളെ കാണാന്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളെ അനുവദിച്ചത്. ജമ്മുവില്‍ തടങ്കലിലാക്കിയ നേതാക്കളെ വിട്ടയിച്ചിരുന്നെങ്കിലും കശ്മീരിലെ നേതാക്കളെ ഘട്ടം ഘട്ടമായി മാത്രമെ മോചിപ്പിക്കൂ എന്നാണ് സര്‍ക്കാര്‍ നിലപാട്.
 

Latest News