Sorry, you need to enable JavaScript to visit this website.

ആള്‍ക്കൂട്ട കൊലയില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രി മോഡിക്ക് കത്തെഴുതിയ പ്രമുഖര്‍ക്കെതിരെ രാജ്യദ്രോഹ കേസ്

പട്‌ന- ബിജെപി അധികാരത്തിലെത്തിയതിനു ശേഷം രാജ്യത്ത് വര്‍ധിച്ചു വന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളിള്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതിയ എഴുത്തുകാരും പൗരാവകാശ, കലാ പ്രവര്‍ത്തകരും ഉള്‍പ്പെടെ അമ്പതോളം പ്രമുഖര്‍ക്കെതിരെ ബിഹാറിലെ മുസഫര്‍പൂരില്‍ കേസ്. രാജ്യദ്രോഹം, പൊതു ശല്യം, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. അടൂര്‍ ഗോപാലകൃഷ്ണന്‍, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, മണി രത്‌നം, അപര്‍ണ സെന്‍ എന്നിവര്‍ ഉള്‍പ്പെടയുള്ളവര്‍ക്കെതിരേ രാജ്യദ്രോഹം, പൊതു ശല്യം, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. സുധീര്‍ കുമാര്‍ ഓജ എന്ന അഭിഭാഷന്‍ നല്‍കിയ ഹരജിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. ഓഗസ്റ്റ് 20ന് വന്ന ഈ ഉത്തരവ് പ്രകാരം കഴിഞ്ഞ ദിവസമാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ഓജ പറഞ്ഞു. മോഡിക്കയച്ച കത്തില്‍ ഒപ്പു വച്ച അമ്പതോളം പ്രമുഖരെ കേസില്‍ പ്രതികളാക്കിയാണ് ഹരജി നല്‍കിയതെന്ന് ഓജ പറഞ്ഞു. രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കുകയും പ്രധാനമന്ത്രിയുടെ മികച്ച പ്രകടനത്തെ തരംതാഴ്ത്തുകയുമാണ് ഇവര്‍ ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് ഓജയുടെ പരാതി.

ശ്യാം ബെനഗല്‍, അനുരാഗ് കശ്യപ്, സൗമിത്ര ചാറ്റര്‍ജി, ശുഭ മുദ്ഗല്‍ എന്നിവരുള്‍പ്പെടെ 49 പ്രമുഖരാണ് ജൂലൈയില്‍ മോഡിക്കയച്ച കത്തില്‍ ഒപ്പു വച്ചിരുന്നത്. മുസ്ലിംകളും ദളിതരും മറ്റു ന്യൂനപക്ഷങ്ങളേയും ആള്‍ക്കൂട്ടങ്ങളാല്‍ കൊല്ലപ്പെടുന്ന പ്രവണ ഉടന്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്.
 

Latest News