റിയാദ് - രാജ്യത്ത് നിരവധി ഭീകരാക്രമണങ്ങൾ നടത്തിയ 45 അംഗ സംഘത്തിനെതിരായ കേസിൽ പ്രത്യേക കോടതിയിൽ ഉടൻ വിചാരണ ആരംഭിക്കും. ബ്രിഗേഡിയർ കതാബ് അൽഹമാദി അടക്കമുള്ള സുരക്ഷാ സൈനികരുടെ വധം, അബഹയിൽ എമർജൻസി ഫോഴ്‌സ് ട്രെയിനിംഗ് സെന്റർ കോംപൗണ്ടിലെ മസ്ജിദിൽ ചാവേറാക്രമണം , നജ്‌റാനിലെ അൽമശ്ഹദ് മസ്ജിദിൽ സ്‌ഫോടനം , അൽഹസ അൽരിദ മസ്ജിദിൽ ഭീകരാക്രമണം , അറാറിലെ ശരീഫ് അതിർത്തി പോസ്റ്റിൽ സുരക്ഷാ സൈനികരുമായി ഏറ്റുമുട്ടൽ എന്നീ കേസുകളിലാണ് വിചാരണ.
2015 ഓഗസ്റ്റ് ആറിനാണ് അസീർ സ്‌പെഷ്യൽ എമർജൻസി ഫോഴ്‌സ് ആസ്ഥാനത്തെ മസ്ജിദിൽ ദുഹ്ർ നമസ്‌കാരത്തിനിടെ ചാവേറാക്രമണമുണ്ടായത്. ആക്രമണത്തിൽ സുരക്ഷാ സൈനികരും കോംപൗണ്ടിലെ ശുചീകരണ തൊഴിലാളികളും അടക്കം 15 പേർ വീരമൃത്യു വരിക്കുകയും ഏഴു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.