Sorry, you need to enable JavaScript to visit this website.

ഗാന്ധി വധം: ആര്‍.എസ്.എസ് ആസ്ഥാനത്തെ  ആഹ്ലാദം അമ്പരപ്പിച്ചു- മുന്‍ പി.ടി.ഐ ലേഖകന്‍ 

മുംബൈ- മഹാത്മാ ഗാന്ധിയുടെ 150ാം ജ•ദിനം രാജ്യം ആചരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട നടുക്കുന്ന ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് പിടിഐയുടെ മാധ്യമ പ്രവര്‍ത്തകനായിരുന്നു വാള്‍ട്ടര്‍ ആല്‍ഫ്രഡ്. പ്രായം നൂറ് പിന്നിട്ടെങ്കിലും ഗാന്ധിവധവും അതേ തുടര്‍ന്ന് രാജ്യം കണ്ട നാടകീയ സംഭവങ്ങളും തെളിഞ്ഞു നില്‍ക്കുകയാണ് വാള്‍ട്ടറിന്റെ ഓര്‍മകളില്‍. ആ നടുക്കുന്ന ദിനത്തെ അദ്ദേഹം ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്.. ഗോഡ്‌സെയുടെ കഴുത്തില്‍ വീണ കൊലക്കയര്‍ ഊരി മാറ്റുകയാണ് സംഘപരിവാര്‍, നാഗ്പൂരിലെ പിടിഐയുടെ റിപ്പോര്‍ട്ടറായിരുന്നു ആ സമയം. ദില്ലിയിലെ ബിര്‍ള ഹൗസില്‍ നാഥുറാം വിനായക് ഗോഡ്‌സെ ഗാന്ധിജിയെ വെടിവെച്ച് വീഴ്ത്തിയ ആ വൈകുന്നേരം ഓഫീസിലായിരുന്നു താന്‍. ചില ന്യൂസ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്ന തിരക്കിലായിരുന്നു. വൈകുന്നേരം ആറരയോടെ ഓഫീസിലെ ഫോണ്‍ റിംഗ് ചെയ്തു. ഫോണെടുത്തപ്പോള്‍ മഹാത്മാ ഗാന്ധി വധിക്കപ്പെട്ടു എന്ന വാര്‍ത്തയാണ് കേട്ടതെന്ന് ആല്‍ഫ്രഡ് ഓര്‍ക്കുന്നു. തന്റെ സഹപ്രവര്‍ത്തകനായിരുന്ന പോങ്കേഷേ ആയിരുന്നു ഫോണില്‍ മറുതലയ്ക്കല്‍. സായാഹ്ന പ്രാര്‍ത്ഥനയ്ക്കായി പോകുന്നതിനിടെയാണ് ഗാന്ധിജിക്കെതിരെ ആക്രമണം ഉണ്ടായതെന്ന് മാത്രം അറിയിച്ചു. മനസാന്നിധ്യം കൈവിടാതെ ഞാന്‍ പിടിച്ചു നിന്നു. പോങ്കെഷെ നല്‍കിയ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഞാന്‍ വാര്‍ത്തയുടെ ആദ്യ കോപ്പി ടൈപ്പ് ചെയ്തു തുടങ്ങി. എന്നെ കൂടാതെ രണ്ട് ജീവനക്കാര്‍ കൂടി മാത്രമെ ആ സമയം ഓഫീസില്‍ ഉണ്ടായിരുന്നുള്ളു. ടെലിപ്രിന്റര്‍ പോലുള്ള സംവിധാനങ്ങളൊന്നും അന്നില്ലായിരുന്നു. ഒരു ഇംഗ്ലീഷ് ദിനപ്പത്രം ഉള്‍പ്പെടെ ഞങ്ങളുടെ ആറ് വരിക്കാര്‍ക്ക് ജീവനക്കാര്‍ വാര്‍ത്തയുടെ കോപ്പി എത്തിച്ച് നല്‍കി. ഈ സമയം ഓഫീസിലേക്ക് ഫോണ്‍ പ്രവാഹമായിരുന്നു. ഗാന്ധിജിയുടെ മരണവുമായി ബന്ധപ്പെട്ട ഓരോ വിവരങ്ങളും കൃത്യമായി എഴുതിയെടുക്കും. കോപ്പികള്‍ തയ്യാറാക്കി ആറ് വരിക്കാര്‍ക്കും പ്യൂണ്‍ മുഖേന കൊടുത്തയ്ക്കും. വികാര പ്രകടനങ്ങള്‍ക്കുള്ള സമയം ആ ദിവസം ലഭിച്ചെന്നും തന്റെ ഔദ്യോഗിക ജീവിതത്തിലെ നിര്‍ണായക ദിനമായിരുന്നുവെന്നും ആല്‍ഫ്രഡ് ഓര്‍ത്തെടുക്കുന്നു. ഗോഡ്‌സെയുടെ അറസ്റ്റിനെ കുറിച്ചും ആര്‍എസ്എസ് ബന്ധത്തെക്കുറിച്ചും സ്‌റ്റോറികള്‍ ചെയ്യണമായിരുന്നു. ഗാന്ധിജിയുടെ മരണത്തിന് പിറ്റേ ദിവസം നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് പോയിരുന്നു. അവിടെയുള്ള ആളുകളുടെ മുഖത്തെ സന്തോഷം എന്നെ അത്ഭുതപ്പെടുത്തി. സന്തോഷം മറച്ച് വയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. അവര്‍ക്ക് ഗാന്ധിജിയേയും നെഹ്‌റുവിനേയും ഇഷ്ടം ഉണ്ടായിരുന്നില്ല. എങ്കിലും ഈ രീതിയില്‍ അവര്‍ പ്രതികരിക്കുമെന്ന് ഞാന്‍ കരുതിയില്ല വാള്‍ട്ടര്‍ ആല്‍ഫ്രഡ് ഓര്‍ത്തെടുക്കുന്നു. 

Latest News