റിയാദ് - സമുദ്ര ഗതാഗത സുരക്ഷയും കപ്പൽ പാതകളുടെ സുരക്ഷയും ഉറപ്പു വരുത്തുന്നതിനുള്ള അന്താരാഷ്ട്ര സഖ്യത്തിൽ ചേരുന്നതിനെക്കുറിച്ച് പഠിക്കുന്നതായി കുവൈത്ത് ഡെപ്യൂട്ടി വിദേശ മന്ത്രി ഖാലിദ് അൽജാറല്ല പറഞ്ഞു. പഠനം പൂർത്തിയായ ശേഷം സഖ്യത്തിൽ ചേരുന്ന കാര്യത്തിലുള്ള നിലപാട് ഔദ്യോഗികമായി പ്രഖ്യാപിക്കും.
ഗൾഫിൽ സ്വതന്ത്രമായ കപ്പൽ ഗതാഗതം ഉറപ്പുവരുത്തുന്നതിനെ കുറിച്ച് വിശകലനം ചെയ്യുന്നതിന് ചേർന്ന മനാമ, ടാംബ യോഗങ്ങളിൽ കുവൈത്ത് പങ്കെടുത്തിരുന്നു. ഈ ലക്ഷ്യത്തോടെ ഭാവിയിൽ നടക്കുന്ന യോഗങ്ങളിലും കുവൈത്ത് പങ്കെടുക്കുമെന്നും ഖാലിദ് അൽജാറല്ല പറഞ്ഞു.
സൗദി അറേബ്യയും ബഹ്‌റൈനും യു.എ.ഇയും സമുദ്ര ഗതാഗത സുരക്ഷാ സഖ്യത്തിൽ ചേർന്നിട്ടുണ്ട്. ബ്രിട്ടനും ഓസ്‌ട്രേലിയയും അമേരിക്കയും സഖ്യത്തിന്റെ ഭാഗമാണ്.
ഹുർമുസ് കടലിടുക്ക്, ബാബൽ മന്ദബ് കടലിടുക്ക്, ഒമാൻ ഉൾക്കടൽ, അറേബ്യൻ ഉൾക്കടൽ എന്നിവിടങ്ങളിൽ വാണിജ്യ കപ്പലുകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് അന്താരാഷ്ട്ര സഖ്യം പ്രവർത്തിക്കുന്നത്. ഹുർമുസ് കടലിടുക്കിലും യു.എ.ഇ തീരത്തും ഒമാൻ ഉൾക്കടലിൽ വെച്ചും സമീപ കാലത്ത് എണ്ണക്കപ്പലുകൾ ലക്ഷ്യമിട്ട് പല തവണ ആക്രമണങ്ങളുണ്ടായിരുന്നു. മേയിൽ യു.എ.ഇയിലെ ഫുജൈറക്കു സമീപം ആക്രമണത്തിനിരയായ നാലു കപ്പലുകളിൽ രണ്ടെണ്ണം സൗദി എണ്ണ ടാങ്കറുകളായിരുന്നു. യു.എ.ഇ ജലാതിർത്തിയിലൂടെ കടന്നുപോകുന്നതിനിടെ സമുദ്ര മൈനുകൾ ഉപയോഗിച്ചാണ് സൗദി എണ്ണ ടാങ്കറുകൾക്കു നേരെ ആക്രമണങ്ങളുണ്ടായത്. മേഖലയിൽ എണ്ണ ടാങ്കറുകൾ അടക്കമുള്ള വാണിജ്യ കപ്പലുകൾക്കു നേരെ ആക്രമണങ്ങൾ വർധിച്ചതോടെയാണ് സമുദ്ര ഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിന് അമേരിക്ക മുൻകൈയെടുത്ത് അന്താരാഷ്ട്ര സഖ്യം സ്ഥാപിച്ചത്.






