Sorry, you need to enable JavaScript to visit this website.

രാജിവെച്ച കോൺഗ്രസ്, ജെ.ഡി.എസ് എം.എൽ.എമാർക്ക്  ബി.ജെ.പി ടിക്കറ്റ് നൽകുമെന്ന് യെദിയൂരപ്പ

ബംഗളൂരു - കർണാടകയിൽ എം.എൽ.എ സ്ഥാനം രാജിവെച്ച് എച്ച്.ഡി. കുമാരസ്വാമി സർക്കാരിനെ താഴെയിറക്കാൻ കൂട്ടുനിന്ന കോൺഗ്രസ്, ജെ.ഡി.എസ് നേതാക്കൾക്ക് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റ് നൽകുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. ഇവർക്ക് ടിക്കറ്റ് നൽകുന്നതിനെതിരെ ബി.ജെ.പിയിൽ പടയൊരുക്കം ശക്തമാവുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ. അവർക്ക് ടിക്കറ്റ് നൽകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് പാർട്ടി പ്രസിഡന്റ് അമിത് ഷാ പറഞ്ഞിട്ടുണ്ടെന്നും യെദിയൂരപ്പ വ്യക്തമാക്കി.
രാജിവെച്ചവർക്ക് ഡിസംബറിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനാവുമോ എന്ന് സുപ്രീം കോടതി വിധി വന്നശേഷമേ തീരുമാനമാവൂ. രാജിവെച്ച എം.എൽ.എമാരെ അന്നത്തെ സ്പീക്കർ അയോഗ്യരാക്കിയിരുന്നു. ഇതിനെതിരെ അവർ നൽകിയ ഹരജി സുപ്രീം കോടതിയുടെ പരിഗണനിയിലാണ്.
അതിനിടെ, ഉപതെരഞ്ഞെടുപ്പിൽ കൂറുമാറ്റക്കാർക്ക് സീറ്റ് നൽകുന്നതിനെതിരെ ബി.ജെ.പിയിൽ കടുത്ത എതിർപ്പുയരുന്നുണ്ട്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ ഇവരോട് തോറ്റ ബി.ജെ.പി സ്ഥാനാർഥികളാണ് പ്രധാനമായും എതിർപ്പുമായി രംഗത്തുവന്നിരിക്കുന്നത്. പാർട്ടി കെട്ടിപ്പടുക്കാൻ പ്രയത്‌നിച്ച വിശ്വസ്തരായ പ്രവർത്തകർക്കാവണം തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകേണ്ടതെന്ന് അവർ പറഞ്ഞു. അയോഗ്യരാക്കപ്പെട്ട എം.എൽ.എമാർ വേറെ വഴി നോക്കട്ടേയെന്നാണ് സംസ്ഥാനത്തെ മുതിർന്ന ബി.ജെ.പി നേതാവ് ഉമേഷ് കട്ടി പറഞ്ഞത്. എന്നാൽ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് ലഭിക്കാത്ത പാർട്ടി നേതാക്കൾക്ക് സംസ്ഥാന ബോർഡ്, കോർപ്പറേഷനുകളിൽ 'അവസരം' നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
തങ്ങൾക്ക് ബി.ജെ.പി സീറ്റ് നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സന്തോഷകരമാണെന്ന് അയോഗ്യനാക്കപ്പെട്ട മുൻ കോൺഗ്രസ് എം.എൽ.എ ബി.സി. പാട്ടീൽ പറഞ്ഞു.
12 കോൺഗ്രസ് എം.എൽ.എമാരും മൂന്ന് ജെ.ഡി.എസ് എം.എൽ.എമാരും രാജിവെച്ചതോടെയാണ് കുമാരസ്വാമി സർക്കാർ താഴെവീണത്. ഇവരുടേതടക്കം മൊത്തം 17 സീറ്റുകളിലേക്കാണ് ഡിസംബർ അഞ്ചിന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. നേരത്തെ ഒക്‌ടോബറിൽ നടത്താനിരുന്ന ഉപതെരഞ്ഞെടുപ്പ്, സുപ്രീം കോടതിയിലെ കേസിന്റെ കാര്യം പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഡിസംബറിലേക്ക് മാറ്റുകയായിരുന്നു. ഉപതെരഞ്ഞെടുപ്പിൽ കുറഞ്ഞത് ആറ് സീറ്റുകളിലെങ്കിലും വിജയിച്ചാലേ യെദിയൂരപ്പ സർക്കാരിന് അധികാരം നിലനിർത്താനാവൂ.


 

Latest News