റിയാദ് - ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴ ചുമത്തുന്നതിനു പകരം, ശിക്ഷകൾ ബാധകമാക്കുന്നതിനെ കുറിച്ച് ആഭ്യന്തര മന്ത്രാലയം പഠിക്കണമെന്ന് ശൂറാ കൗൺസിൽ ആവശ്യപ്പെട്ടു. അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റം തടയുന്നതിന് ആഭ്യന്തര മന്ത്രാലയം ശ്രമങ്ങൾ ഊർജിതമാക്കണമെന്നും ശൂറാ കൗൺസിൽ ആവശ്യപ്പെട്ടു.
വിദേശികളുമായുള്ള വിവാഹ ബന്ധത്തിൽ സൗദി വനിതകൾക്ക് പിറക്കുന്ന മക്കൾക്ക് ഫീസില്ലാതെയും സങ്കീർണമായ നടപടിക്രമങ്ങൾ കൂടാതെയും സ്ഥിരം ഇഖാമ അനുവദിക്കുന്ന തരത്തിൽ പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തണമെന്ന നിർദേശം ശൂറാ കൗൺസിൽ തള്ളി.
രണ്ടു വോട്ടുകൾക്കാണ് നിർദേശം തള്ളിപ്പോയത്. നിർദേശത്തിന് അനുകൂലമായി 74 അംഗങ്ങൾ വോട്ടു ചെയ്തു. ശുപാർശ പാസാകുന്നതിന് 76 വോട്ടുകളാണ് വേണ്ടിയിരുന്നത്. ശൂറാ കൗൺസിൽ അംഗങ്ങളായ ഫൈസൽ അൽഫാദിൽ, ലേന അൽമഈന, നൂറ അൽമുസാഅദ്, ഹുദ അൽഹുലൈസി, ലത്തീഫ അൽശഅ്‌ലാൻ എന്നിവരാണ് നിർദിഷ്ട നിർദേശം ശൂറാ കൗൺസിലിൽ സമർപ്പിച്ചത്.
വൈദ്യുതി ബില്ലുകളിലുണ്ടാകുന്ന പിഴവുകളുടെ ഉത്തരവാദിത്തം സൗദി ഇലക്ട്രിസിറ്റിക്കു മേൽ ചുമത്തുന്നതിന് വൈദ്യുതി റെഗുലേറ്ററി അതോറിറ്റി ആവശ്യമായ നടപടികൾ സ്വീകരിക്കണം.
വ്യത്യസ്ത പ്രവിശ്യകളിൽ വൈദ്യുതി വിതരണം ആവർത്തിച്ച് മുടങ്ങുന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് അടിയന്തര പദ്ധതി തയാറാക്കണമെന്നും വൈദ്യുതി സ്തംഭനം മൂലം കഷ്ടനഷ്ടങ്ങൾ നേരിടുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിന് നീതിപൂർവമായ സംവിധാനം ഏർപ്പെടുത്തണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.