തിരുവനന്തപുരം- പാലായിലെ അപ്രതീക്ഷിത വിജയം എൽ.ഡി.എഫിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോറ്റു നടുവൊടിഞ്ഞ ഇടതു മുന്നണിക്ക് നിവർന്ന് നിൽക്കാൻ അവസരം ലഭിച്ച വിജയം.
എന്നാലിത് എൽ.ഡി.എഫ് സർക്കാരിന്റെ മികവിന്റെ വിജയമായി കാണാനാവില്ല. കേരളാ കോൺഗ്രസിലെ തമ്മിലടിക്കും കുടുംബാധിപത്യത്തിനുമെതിരെയുള്ള വിധിയെഴുത്താണ്. ഒരർഥത്തിൽ ഇത് ജോസ് കെ.മാണിയുടെ പരാജയവും പി.ജെ.ജോസഫിന്റെ വിജയവുമാണ്.
ഇപ്പോഴത്തെ വിജയം പാലായിൽ തങ്ങൾക്കു കിട്ടിയ ശാശ്വത അംഗീകാരമായി ഇടതു നേതാക്കൾ കരുതുന്നില്ല. പാലായിലെ വോട്ടന്മാരുടെ താൽക്കാലികമായ അമർഷമാണ് ഇപ്പോഴത്തെ ഫലമെന്നാണ് പൊതു വിലയിരുത്തൽ. എന്തായാലും വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളെ എൽ.ഡി.എഫിന് ആത്മവിശ്വാസത്തോടെ നേരിടാൻ പാലാ വിധി സാഹായകമാകും.
എന്നാൽ പാലായിലെ തോൽവി യു.ഡി.എഫിനെയാകെ ഉലച്ചിട്ടുണ്ട്. പ്രത്യേകിച്ച് അഞ്ച് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ. പ്രവചനങ്ങളെ മറികടന്നുള്ള തോൽവി കെ.എം.മാണിയില്ലാത്ത കേരളാ കോൺഗ്രസിൽ ഇനിയും പ്രശ്‌നങ്ങൾക്ക് കാരണമാക്കും.
അപ്രതീക്ഷിത തോൽവിയിൽ ഞെട്ടിയ യു.ഡി.എഫ് നേതാക്കൾ കേരളാ കോൺഗ്രസ് മാണി വിഭാഗത്തെ അതിരൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. കേരളാ കോൺഗ്രസിലെ തമ്മിലടിയാണ് തോൽവിക്ക് കാരണമെന്നാണ് യു.ഡി.എഫ് നേതാക്കളെല്ലാം വിലയിരുത്തിയത്. ജനം നൽകിയ തിരിച്ചടി കാണണമെന്ന മുന്നറിയിപ്പും പല നേതാക്കളും പങ്കുവച്ചിട്ടുണ്ട്.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 91 സീറ്റുകളിലാണ് എൽ.ഡി.എഫ് ജയിച്ചത്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽനിന്ന് മത്സരിച്ച് ജയിച്ചതോടെ അരൂർ എം.എൽ.എയായിരുന്ന എ.എം.ആരിഫ് രാജിവെച്ചു. ഇതോടെ ഇടതു മുന്നണിയുടെ ആകെ സീറ്റ് 90 ആയി കുറഞ്ഞു. ഇപ്പോൾ പാലായിലെ യു.ഡി.എഫ് സീറ്റ് പിടിച്ചെടുത്തതോടെ എൽ.ഡി.എഫിന്റെ അംഗബലം വീണ്ടും 91 ആയി.
യു.ഡി.എഫിന്റെ സഭയിലെ കക്ഷിനില 47 ൽനിന്ന് 42 ആയി കുറഞ്ഞു. ലോക്‌സഭയിലേക്ക് യു.ഡി.എഫിന്റെ നാലു സിറ്റിംഗ് എം.എൽ.എമാർ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. ഇവർ എം.എൽ.എ സ്ഥാനം രാജിവെച്ചതോടെ നാലു സീറ്റും ഒഴിഞ്ഞുകിടക്കുകയാണ്. പാലാ സീറ്റ് നഷ്ടപ്പെട്ടതോടെ നിയമസഭയിൽ കേരള കോൺഗ്രസ് എം കക്ഷിനില ആറിൽനിന്ന് അഞ്ചായി കുറഞ്ഞു.