Sorry, you need to enable JavaScript to visit this website.

ഭീകരപ്രവർത്തനം: സൗദിയിൽ രണ്ടു പേർക്ക് വധശിക്ഷ

റിയാദ്- പതിനാലംഗ ഭീകര സംഘത്തിനുള്ള ശിക്ഷ പ്രത്യേക കോടതി പ്രഖ്യാപിച്ചു. ഒന്നു മുതൽ പത്തു വരെയുള്ള പ്രതികളും പതിമൂന്നും പതിനാലും പ്രതികളും സ്വദേശികളാണ്. പതിനൊന്നാം പ്രതി സിറിയക്കാരനും പന്ത്രണ്ടാം പ്രതി സുഡാനിയുമാണ്. രണ്ടു പോലീസുകാരെ വെടിവെച്ച് കൊലപ്പെടുത്തിയ ഒന്നും രണ്ടും പ്രതികൾക്ക് കോടതി വധശിക്ഷയാണ് വിധിച്ചത്. 
മൂന്ന്, ഒമ്പത്, പത്ത്, പന്ത്രണ്ട് പ്രതികൾക്ക് അഞ്ചു വർഷം വീതം തടവാണ് ശിക്ഷ. അഞ്ചാം പ്രതിക്ക് പതിനൊന്നു വർഷവും ഏഴാം പ്രതിക്ക് എട്ടു വർഷവും എട്ടാം പ്രതിക്ക് നാലര വർഷവും പതിമൂന്നാം പ്രതിക്ക് ഒമ്പതു വർഷവും പതിനാലാം പ്രതിക്ക് പതിനഞ്ചു വർഷവും തടവ് വിധിച്ചു. നാല്, പതിനൊന്ന് പ്രതികൾക്ക് നാലു വർഷം വീതം തടവും ആറാം പ്രതിക്ക് മൂന്നു വർഷം തടവുമാണ് ശിക്ഷ. സിറിയക്കാരനെയും സുഡാനിയെയും ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്താനും വിധിച്ചു. 
അഞ്ചു വർഷം മുമ്പ് 2015 ൽ രണ്ടു പോലീസുകാരെ വധിക്കൽ അടക്കമുള്ള ഭീകര പ്രവർത്തനങ്ങളിൽ സംഘം കുറ്റക്കാരാണെന്ന് കോടതിയിൽ തെളിഞ്ഞു. സംഘത്തിന്റെ വിചാരണ പ്രത്യേക കോടതി ദിവസങ്ങൾക്കു മുമ്പ് പൂർത്തിയാക്കിയിരുന്നു. സംഘത്തിൽ രണ്ടു പേർക്ക് വധശിക്ഷ വിധിക്കണമെന്നും അവശേഷിക്കുന്നവർക്ക് നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷ വിധിക്കണമെന്നുമാണ് പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. ബർജസ് എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന സ്വദേശി യുവാവ് അടക്കം രണ്ടു പേരാണ് സംഘത്തിന് നേതൃത്വം നൽകിയിരുന്നത്. 2015 ഏപ്രിൽ എട്ടിന് ബുധനാഴ്ച കിഴക്കൻ റിയാദിൽ വെച്ച് പട്രോൾ പോലീസ് വാഹനത്തിനു നേരെ വെടിവെപ്പ് നടത്തി രണ്ടു പോലീസുകാരെ വധിച്ച സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചത് ഇരുവരുമായിരുന്നു. 
പോലീസുകാരെ യന്ത്രത്തോക്ക് ഉപയോഗിച്ച് വധിക്കൽ, ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനെയും ആഭ്യന്തര മന്ത്രാലയത്തിലെ മറ്റൊരു ഉദ്യോഗസ്ഥനെയും സുൽത്താന ചെക്ക് പോസ്റ്റിലെ പോലീസ് ഉദ്യോഗസ്ഥരെയും അൽറഗ്ബ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയും അൽറഗ്ബയിലെ വിനോദ സഞ്ചാരികളെയും വധിക്കാൻ ശ്രമിക്കൽ, താദഖിലും അൽഹസയിലും ടൂറിസ്റ്റുകളെ കൊലപ്പെടുത്താൻ ശ്രമിക്കൽ, സൗദി ഭരണാധികാരികളെയും പണ്ഡിതരെയും സുരക്ഷാ സൈനികരെയും അവിശ്വാസികളായി മുദ്രകുത്തൽ, ബോംബ് നിർമാണം, പെട്രോൾ ബോംബുകൾ കൈവശം വെക്കൽ, സൗദിക്കകത്തും വിദേശത്തുമുള്ള ഐ.എസ് ഭീകരരുമായി ആശയ വിനിമയം നടത്തൽ, ഭീകരാക്രമണങ്ങളുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച് ഐ.എസ് ഭീകരർക്ക് അയച്ചുകൊടുക്കൽ, മദ്യസേവ നടത്തൽ, മയക്കുമരുന്ന് ഉപയോഗിക്കൽ എന്നീ ആരോപണങ്ങളാണ് പ്രതികൾക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ ഉന്നയിച്ചിരുന്നത്. 

Latest News