റിയാദ് - ഈ വർഷം ആദ്യ പകുതിയിലെ കണക്കുകൾ പ്രകാരം സൗദി അറേബ്യയിലെ ആകെ ജനസംഖ്യ 3.422 കോടിയായി ഉയർന്നതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ സൗദിയിലെ ജനസംഖ്യ 3.341 കോടിയായിരുന്നു. ജനസംഖ്യയിൽ പുരുഷന്മാർ 1.974 കോടിയും വനിതകൾ 1.448 കോടിയുമാണ്. പുരുഷന്മാർ 57.7 ശതമാനവും സ്ത്രീകൾ 42.3 ശതമാനവുമാണ്.
ഏറ്റവും പുതിയ കണക്ക് പ്രകാരം സ്വദേശികൾ 2.11 കോടിയാണ്. ജനസംഖ്യയിൽ സ്വദേശികൾ 61.7 ശതമാനമാണ്. വിദേശികൾ 1.31 കോടിയാണ്. ആകെ ജനസംഖ്യയിൽ 38.3 ശതമാനം വിദേശികളാണ്. രണ്ടര വർഷത്തിനിടെ സൗദിയിൽ 19 ലക്ഷത്തോളം വിദേശികൾക്ക് തൊഴിൽ നഷ്ടമായിട്ടുണ്ട്.
സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ മുൻഗണന നൽകുന്നതിന് ലക്ഷ്യമിട്ടുള്ള തൊഴിൽ വിപണിയിലെ പരിഷ്‌കാരങ്ങളാണ് വൻതോതിൽ വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടാൻ ഇടയാക്കിയത്. സൗദിവൽക്കരണ ശ്രമങ്ങൾ ഊർജിതമാക്കിയതിന്റെ ഫലമായി സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്.