Sorry, you need to enable JavaScript to visit this website.

അറാംകോ സാധാരണ നിലയിൽ; എണ്ണയുൽപാദന ശേഷി  പൂർണമായി വീണ്ടെടുത്തു

റിയാദ് - കിഴക്കൻ പ്രവിശ്യയിലെ ബഖീഖ്, ഖുറൈസ് എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ആക്രമണങ്ങളിലൂടെ നഷ്ടപ്പെട്ട ഉൽപാദന ശേഷി സൗദി അറാംകൊ പൂർണ തോതിൽ വീണ്ടെടുത്തു. 
പ്രതീക്ഷിച്ചതിലും ഒരാഴ്ച മുമ്പ് ഉൽപാദന ശേഷി പൂർണ തോതിൽ വീണ്ടെടുക്കാൻ സൗദി അറാംകൊക്ക് സാധിച്ചതായി അധികൃതർ പറഞ്ഞു. സെപ്റ്റംബർ 14നാണ് കിഴക്കൻ പ്രവിശ്യയിലെ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെ ആക്രമണങ്ങളുണ്ടായത്. നിലവിൽ പ്രതിദിനം 11.3 ദശലക്ഷം ബാരൽ തോതിൽ എണ്ണ ഉൽപാദിപ്പിക്കുന്നതിനുള്ള ശേഷിയാണ് സൗദി അറാംകൊ വീണ്ടെടുത്തത്. ഖുറൈസ് എണ്ണപ്പാടത്ത് പ്രതിദിനം 13 ലക്ഷം ബാരലും ബഖീഖ് എണ്ണപ്പാടത്ത് പ്രതിദിനം 49 ലക്ഷം ബാരലും ഇപ്പോൾ എണ്ണയുൽപാദിപ്പിക്കുന്നുണ്ട്. 
സൗദി അറേബ്യ എണ്ണയുൽപാദന ശേഷി പൂർണ തോതിൽ വീണ്ടെടുത്തെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ആഗോള വിപണിയിൽ എണ്ണ വില 1.7 ശതമാനം എന്ന തോതിൽ കുറഞ്ഞു. ബഖീഖ്, ഖുറൈസ് ആക്രമണങ്ങളിലുണ്ടായ കേടുപാടുകൾ ശരിയാക്കുന്നതിന് മാസങ്ങളെടുത്തേക്കുമെന്ന് നേരത്തെ വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. നവംബറിനു മുമ്പായി പ്രതിദിന ഉൽപാദന ശേഷി 12 ദശലക്ഷം ബാരലായി ഉയർത്താൻ കഴിയുമെന്ന് സൗദി അറാംകൊ ഈ മാസം പതിനേഴിന് അറിയിച്ചിരുന്നു. 
അക്രമണത്തിന്റെ ഫലമായി പ്രതിദിന ഉൽപാദനത്തിൽ 57 ലക്ഷം ബാരലിന്റെ കുറവാണുണ്ടായിരുന്നത്. സൗദി അറേബ്യയുടെ ആകെ എണ്ണയുൽപാദനത്തിന്റെ പകുതിയിലേറെയാണിത്. 
ഈ മാസം അവസാനത്തോടെ ഉൽപാദനം പൂർണമായും പൂർവസ്ഥിതിയിലാക്കാനാകുമെന്ന് സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനും മുമ്പായി ഉൽപാദനം പൂർവസ്ഥിതിയിലാക്കാനായി. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സമുദ്ര എണ്ണപ്പാടങ്ങളിൽനിന്നുള്ള ഉൽപാദനം സൗദി അറേബ്യ വർധിപ്പിച്ചിരുന്നു. 
വലിയ തോതിലുള്ള എണ്ണ കരുതൽ സംഭരണ ശേഖരത്തിൽനിന്ന് പിൻവലിച്ചാണ് എണ്ണ വിതരണത്തിന് വിദേശ രാജ്യങ്ങളുമായി നേരത്തെയുണ്ടാക്കിയ കരാറുകൾ സൗദി അറേബ്യ കഴിഞ്ഞ ദിവസങ്ങളിൽ പാലിച്ചത്. 

 

Latest News