തിരുവനന്തപുരം - ഉപതെരഞ്ഞെടുപ്പിലെ സി.പി.എം സ്ഥാനാർഥി പ്രഖ്യാപനം വെള്ളിയാഴ്ചയിലേയ്ക്ക് മാറ്റി. പാർട്ടി ജില്ലാ കമ്മിറ്റികൾ സമർപ്പിച്ച ചുരുക്കപ്പട്ടികയിൽ അന്തിമ ധാരണയാകാത്തതിനെ തുടർന്നാണ് പ്രഖ്യാപനം നീട്ടിയത്. വെള്ളിയാഴ്ച വീണ്ടും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. അന്നു തന്നെ സ്ഥാനാർഥി പ്രഖ്യാപനവും ഉണ്ടാകും.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളിലും സി.പി.എമ്മിന് തന്നെയാണ് സീറ്റ്. അതുകൊണ്ടു തന്നെ ഇന്നലെ നടന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ സ്ഥാനാർഥികളെ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നായിരുന്നു വിവരം.
എന്നാൽ പലയിടത്തും രണ്ടിലധികം പേരുകൾ ജില്ലാ നേതൃത്വം മുന്നോട്ടുവെച്ച സാഹചര്യത്തിലാണ് സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നത്. കൂടാതെ ജില്ലാതല സ്ഥാനാർഥി ചർച്ചയ്ക്ക് കൂടുതൽ സമയം വേണമെന്ന ജില്ലാ ഘടകങ്ങളുടെ ആവശ്യവും സംസ്ഥാന നേതൃത്വത്തിന് മുന്നിലുണ്ട്. ഇന്നു തന്നെ ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങൾ ചേർന്ന് പട്ടിക തയ്യാറാക്കും. തുടർന്ന് ഇത് സംസ്ഥാന ഘടകത്തെ അറിയിക്കണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റിൽ വീണ്ടും വിഷയം ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കാം എന്നുമാണ് ഇപ്പോഴുണ്ടായിരിക്കുന്ന ധാരണ.
നിയമസഭ ഉപതെരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനം തന്നെയാണ് സി.പി.എം ലക്ഷ്യമിടുന്നത്. അഞ്ച് മണ്ഡലങ്ങളിൽ അരൂർ ഒഴികെ എല്ലായിടവും യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അരൂർ നിലനിർത്തുന്നതിനു പുറമെ കോന്നിയും വട്ടിയൂർക്കാവും കൂടി പിടിച്ചെടുക്കുക എന്നതും സി.പി.എം ലക്ഷ്യമിടുന്നു. വട്ടിയൂർക്കാവിൽ മേയർ വി.കെ. പ്രശാന്താണ് പരിഗണന പട്ടികയിൽ മുന്നിലുള്ളത്. വി.കെ. മധു, കെ.എസ്. സുനിൽ കുമാർ എന്നിവരും പട്ടികയിലുണ്ട്. ഇവിടെ ജില്ലാ നേതൃത്വത്തിൽ ചേരിതിരിവ് ഉള്ളതാണ് പ്രധാന പ്രതിസന്ധി. കോന്നിയിൽ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, എം.എസ് രാജേന്ദ്രൻ എന്നിവരുടെ പേരുകളാണ് ചർച്ച ചെയ്യപ്പെടുന്നത്. അരൂരിൽ മുൻ ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബുവിനാണ് കൂടുതൽ സാധ്യത. ചിത്തരഞ്ജൻ, മനു സി. പുളിക്കൻ, ജില്ലാ സെക്രട്ടറി നാസർ എന്നീ പേരുകളും പട്ടികയിലുണ്ട്. എറണാകുളത്ത് കഴിഞ്ഞ തവണ മത്സരിച്ച അനിൽ കുമാറിനാണ് കൂടുതൽ സാധ്യത. മഞ്ചേശ്വരത്ത് ജയാനന്ദ, മുൻ എം.എൽ.എ സി.എച്ച് കുഞ്ഞമ്പു എന്നിവരാണ് പട്ടികയിലുള്ളത്.