Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വോട്ടെടുപ്പ് ദിനത്തിലും വെടി പൊട്ടിച്ച് ജോസഫ് ഗ്രൂപ്പ്

കോട്ടയം- വോട്ടെടുപ്പ് ദിനത്തിലും ജോസഫ് ഗ്രൂപ്പ് വെടി നിർത്തിയില്ല. പാലാ ഉപതെരഞ്ഞെടുപ്പിലെ വോട്ടിംഗ് ദിനത്തിലും ആരോപണങ്ങളുടെ കെട്ടഴിച്ച് കേരള കോൺഗ്രസ് (എം) ലെ ജോസഫ് വിഭാഗം. ജോസ് വിഭാഗത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളുന്നയിച്ച് ജോസഫ് വിഭാഗത്തിൽ നിന്ന് ജോയി എബ്രഹാമാണ് ആദ്യം രംഗത്തെത്തിയത്. കെ.എം.മാണി തന്ത്രങ്ങൾ പ്രയോഗിച്ച ആളായിരുന്നുവെന്നും എന്നാൽ ഇപ്പോൾ പാർട്ടിയിൽ ചിലർ കുബുദ്ധിയും കുതന്ത്രങ്ങളുമാണ് പ്രയോഗിക്കുന്നതെന്നുമായിരുന്നു ജോയ് എബ്രഹാമിന്റെ പ്രതികരണം. പേരെടുത്ത് പറയാതെയായിരുന്നു പരാമർശമെങ്കിലും ജോയ് എബ്രഹാം ലക്ഷ്യമിട്ടത് ജോസ് കെ.മാണിയെന്ന് വ്യക്തം. 
ജോസ് കെ.മാണി പക്വതയില്ലാത്തയാളാണ്. കെ.എം.മാണിയുടെ പിന്തുടർച്ചാവകാശം ഒരു കുടുംബത്തിനല്ല പാർട്ടിക്കാണ്. ദുരഭിമാനം കാണിക്കാതിരുന്നെങ്കിൽ ജോസ് ടോമിന് രണ്ടില ചിഹ്നം ലഭിക്കുമായിരുന്നുവെന്നും ജോയ് എബ്രഹാം പറഞ്ഞു. ജനങ്ങൾ എല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. അവർ വിലയിരുത്തട്ടെ. യു.ഡി.എഫ് സ്ഥാനാർഥിയെ ഞങ്ങൾ പിന്തുണയ്ക്കുമെന്നാണ് ആദ്യം മുതൽ പറഞ്ഞത്. അതിൽ ഒരു മാറ്റവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജോയി എബ്രഹാമിന് പിന്നാലെ ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലും ജോസ് വിഭാഗത്തിനെതിരെ രംഗത്തെത്തി. രണ്ടില ചിഹ്നമില്ലാത്തത് സ്ഥാനാർഥിയുടെ ഭൂരിപക്ഷം കുറയ്ക്കുമെന്നായിരുന്നു സജിയുടെ പ്രതികരണം. 
കേരള കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ ആദ്യം തന്നെ പരിഹരിച്ച് മുന്നോട്ടു പോകാമായിരുന്നു വെങ്കിലും അതിനെ അനാവശ്യ വിവാദമാക്കുകയായിരുന്നു. ലഭിക്കേണ്ട രണ്ടില ചിഹ്നം വാങ്ങിയെടുക്കാതെ സ്വതന്ത്ര ചിഹ്നത്തിലാണ് സ്ഥാനാർഥി മത്സരിക്കുന്നത്. കേരള കോൺഗ്രസിനെ സ്നേഹിക്കുന്ന ജനങ്ങൾക്ക് അതിൽ ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. രണ്ടില ചിഹ്നത്തിലാണ് സ്ഥാനാർഥി മത്സരിച്ചിരുന്നതെങ്കിൽ ഇപ്പോൾ ലഭിക്കേണ്ട ഭൂരിപക്ഷത്തേക്കാർ ഇരട്ടി ലഭിക്കുമായിരുന്നുവെന്നും സജി വ്യക്തമാക്കി. ലഭ്യമായിരുന്ന രണ്ടില ചിഹനം വേണ്ടെന്ന് വെച്ചത് എന്തിനായിരുന്നെന്ന് അറിയില്ല. ചിഹ്നം ലഭിക്കാൻ പി.ജെ.ജോസഫിന് കത്ത് നൽകാൻ പോലും സ്ഥാനാർഥി തയാറായില്ല. ചിഹ്നം വാങ്ങിക്കാതിരിക്കുക എന്നത് ചിലരുടെ അജണ്ടയായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. രണ്ടില ചിഹ്നം ഉണ്ടായിരുന്നെങ്കിൽ കെ.എം.മാണിയെ സ്നേഹിക്കുന്ന പാലായിലെ ജനങ്ങൾ രാഷ്ട്രീയം നോക്കാതെ വോട്ട് ചെയ്യുമായിരുന്നുവെന്നും സജി ചൂണ്ടിക്കാട്ടി. അതേസമയം യു.ഡി.എഫിൽ വ്യത്യസ്ത അഭിപ്രായങ്ങളില്ലെന്നും ഒറ്റ അഭിപ്രായമേയുള്ളൂവെന്നുമായിരുന്നു ജോസ് കെ.മാണിയുടെ പരസ്യ പ്രതികരണം. 
ഇതിനിടെ ജോയ് എബ്രഹാമിന്റെ പ്രസ്താവനയിൽ അമർഷമറിയിച്ച പ്രതിപക്ഷ നേതാവ് ജോസഫ് വിഭാഗത്തോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് തന്റെ പ്രസ്താവന ആരെയും ഉദ്ദേശിച്ചായിരുന്നില്ലെന്ന് ജോയ് എബ്രഹാം തിരുത്തി. 
തെരഞ്ഞെടുപ്പിനിടയിൽ ജോസഫ് വിഭാഗത്തിന്റെ പരസ്യ പ്രതികരണങ്ങളെ തുടർന്ന് കാര്യങ്ങൾ വിലയിരുത്താൻ ജോസ് പക്ഷം പാലായിൽ അടിയന്തര യോഗം ചേർന്നു. ജോസ് കെ.മാണി എം.പി, തോമസ് ചാഴികാടൻ എം.പി, ജോസഫ് എം.പുതുശ്ശേരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. ജോസഫ് പക്ഷത്തിന് മറുപടി നൽകി വിവാദങ്ങൾ സൃഷ്ടിക്കേണ്ടെന്ന് യോഗം തീരുമാനിച്ചു. ജോസഫ് വിഭാഗത്തിന്റെ പ്രസ്താവനകളോട് പ്രതികരിച്ച് പ്രശ്‌നം രൂക്ഷമാക്കേണ്ടെന്ന് യു.ഡി.എഫ് നേതൃത്വം ജോസ് കെ.മാണിക്ക് നിർദേശം നൽകിയിരുന്നു. 

 

Latest News