സുലൈമാൻ ഊരകം
റിയാദ്- സൗദി അറേബ്യയിൽ ഔദ്യോഗികമായി നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കാൻ മാത്രമേ ടൂറിസം വിസ അനുവദിക്കൂവെന്ന് മന്ത്രിസഭാ തീരുമാനം. മറ്റു രാജ്യങ്ങളിലെന്ന പോലെ വ്യാപകമായ രീതിയിൽ ടൂറിസം വിസ അനുവദിക്കുന്നതിന് പകരം നിശ്ചിത പ്രോഗ്രാമുകളിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് സീസൺ പ്രോഗ്രാമുകളുടെ സൈറ്റുകൾ വഴിയും ഇവന്റ് മാനേജ്‌മെന്റ് കമ്പനികൾ വഴിയുമാണ് ഈ വിസ അനുവദിക്കുക. 300 റിയാൽ ഫീസിൽ മൾട്ടിപ്പിൾ, സിംഗിൾ എന്നീ രണ്ടു വിഭാഗങ്ങളിലാണ് ടൂറിസം വിസയും ഇഷ്യു ചെയ്യുന്നത്. മന്ത്രസഭാ തീരുമാനപ്രകാരം ഹജ്, ഉംറ, സന്ദർശക വിസകളിൽ വരുത്തിയ പരിഷ്‌കാരങ്ങളുടെ വിശദീകരണം ഇന്നലെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു.
വിസ രംഗത്തും മറ്റും അന്താരാഷ്ട്ര കരാറുകളുടെ ഭാഗമാണ് സൗദി അറേബ്യയും. ഈ കരാറുകൾ പാലിക്കാൻ സൗദിക്കും ബാധ്യതയുണ്ട്. നിലവിൽ നടപ്പിലാക്കിയ വിസ പരിഷ്‌കാരങ്ങൾ അതിന്റെ ഭാഗമാണ്. ഉംറ വിസ, ടൂറിസം വിസ, ബിസിനസ് വിസ, കുടുംബങ്ങളെയും സുഹൃത്തുക്കളെയും മറ്റും കൊണ്ടുവരുന്നതിനുള്ള സന്ദർശക വിസ എന്നിവയുടെ ഫീസ് 300 റിയാലാണ്. ഒരു മാസം താമസിക്കാവുന്ന സിംഗിൾ എൻട്രിക്കും മൂന്നു മാസം താമസിക്കാവുന്ന മൾട്ടിപ്പിൾ എൻട്രിക്കും ഒരേ ഫീസ് തന്നെയാണ്. ഹജ് സീസണിൽ മാത്രമേ ഹജ് വിസ അനുവദിക്കുകയുള്ളൂ. ട്രാൻസിറ്റ് വിസയുടെ കാലാവധി 96 മണിക്കൂറാണ്. ഈ രണ്ട് വിസകൾക്കും ഫീസ് 300 റിയാൽ തന്നെയായിരിക്കും.
ബിസിനസ് ആവശ്യങ്ങൾക്കുള്ള സന്ദർശക വിസ കമ്പനികളുടെയും സ്ഥാപനങ്ങളും ഉടമകൾ, ഡയറക്ടർ ബോർഡ് അംഗങ്ങൾ, പ്രതിനിധികൾ, ജനറൽ മാനേജർമാർ എന്നിവർക്ക് മാത്രമാണ് അനുവദിക്കുക. ഇതിൽ ആൺ-പെൺ വ്യത്യാസമില്ലെന്നും ഗസറ്റ് വ്യക്തമാക്കുന്നുണ്ട്. വിസ പരിഷ്‌കാരം കഴിഞ്ഞയാഴ്ച ശൂറാ കൗൺസിലും അംഗീകരിച്ചിരുന്നു.