എന്‍ജിനീയറാകേണ്ട; ബിടെക്കും എംടെക്കും പഠിക്കാനെത്തുന്നവരുടെ എണ്ണം കുത്തനെ ഇടിഞ്ഞു

ന്യൂദല്‍ഹി- എന്‍ജിനീയറിങ് ബിരുദ, ബിരുദാനന്തര കോഴ്‌സുകളായ ബിടെക്കും എംടെക്കും പഠിക്കാനെത്തുന്നവരുടെ എണ്ണം കുത്തനെ ഇടിഞ്ഞു. ഇതോടെ ഇന്ത്യയില്‍ പ്രൊഫഷണല്‍ കോഴസുകളില്‍ പ്രവേശനം നേടുന്നവരുടെ എണ്ണം നാലു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തി. ശനിയാഴ്ച പ്രസിദ്ധീകരിച്ച ഓള്‍ ഇന്ത്യാ സര്‍വെ ഓണ്‍ ഹയര്‍ എജുക്കേഷന്‍ 2018-19 റിപോര്‍ട്ടിലെ കണക്കുകളാണിത്. ടെക്്‌നോളജിയില്‍ ബിരുദാനന്തര ബിരുദത്തിന് ചേരുന്നവരുടെ എണ്ണം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പകുതിയിലേറെയായി കുത്തനെ ഇടിഞ്ഞു. 2014-15ല്‍ 2.89 ലക്ഷം വിദ്യാര്‍ത്ഥികള്‍ ടെക്‌നോളജി മാസ്റ്റേഴ്‌സിന് ചേര്‍ന്നിരുന്നു. എന്നാല്‍ 2018-19 ആയപ്പോഴേക്കും ഇത് 1.35 ലക്ഷമായി കുറഞ്ഞുവെന്നും സര്‍വെ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

അതേസമയം എംബിഎ, എംബിബിഎസ്, ബി.എഡ്, എല്‍എല്‍ബി തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സുകള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആകര്‍ഷകമായി തന്നെ തുടരുകയാണ്. ബിഎ്ഡ് പഠനം തിരഞ്ഞെടുക്കുന്നവരുടെ എണ്ണത്തില്‍ 80 ശതമാനം വര്‍ധനയുണ്ടായി. ബിരുദ തലത്തില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നവരില്‍ ഏഴു ശമതാനം ഇടിവുണ്ടായി. ബിരുദാന്തര ബിരുദ പ്രൊഫഷണല്‍ കോഴ്‌സുകളിലെ വിദ്യാര്‍്ത്ഥി പ്രവേശനം 32 ശതമാനത്തോളവും ഇടിഞ്ഞു.

കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കടന്നു വരുമ്പോഴാണ് ഈ ഗണ്യമായ ഇടിവെന്നതും ശ്രദ്ധേയമാണ്. മുന്‍ വര്‍ഷം 3.66 കോടി വിദ്യാര്‍ത്ഥികളാണ് ഉന്നത വിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയിരുന്നതെങ്കില്‍ 2018-19 വര്‍ഷം ഇത് 3.74 കോടിയായി വര്‍ധിച്ചിട്ടുണ്ട്. ഇവരില്‍ 1.92 കോടി പേരും പുരുഷന്‍മാരാണ്. 1.82 കോടി സ്ത്രീകളും. ആര്‍ട്‌സ് കോഴ്‌സുകളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠനത്തിന് ചേര്‍ന്നിട്ടുള്ളത്. 93.49 ലക്ഷം പേര്‍. ഇവരില്‍ 46.96 ശതമാനം പുരുഷന്‍മാരും 53.03 ശതമാനം സ്ത്രീകളുമാണ്.
 

Latest News