Sorry, you need to enable JavaScript to visit this website.

കനൽവഴി താണ്ടിയ പാട്ടുകാരൻ

ചുമലിൽ വന്നുവീണ ജീവിത പ്രാരബ്ധങ്ങൾ താഴെയിറക്കാൻ തലയിൽ ചുമടേന്താൻ വിധിക്കപ്പെട്ട അതുല്യനായൊരു കലാകാരന്റെ ആത്മാലാപനം ഗാനവീഥിയിൽ നിന്ന് വേർപിരിഞ്ഞു. പിച്ചവെച്ച് വളർന്നതും മുതിർന്നതുമായ സാമൂഹിക പശ്ചാത്തലത്തിൽ നിന്ന് കാലം കനിഞ്ഞു നൽകിയ ഇശലിന്റെ വൈകാരിക പരിപ്രേക്ഷ്യം മാപ്പിളപ്പാട്ടിന്റെ നാദ വഴക്കത്തിലൂടെ അടയാളപ്പെടുത്തിയ എം.കുഞ്ഞിമൂസയെന്ന മൂലക്കാലിൽ കുഞ്ഞിമൂസ വിടപറയുമ്പോൾ സംഗീതമയമായ ഒരു സുവർണ്ണ കാലഘട്ടത്തിനാണ് തിരശ്ശീല വീഴുന്നത്.
കൊടിയ ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും ദുരിതക്കടൽ താണ്ടി ഏഴര പതിറ്റാണ്ടിലേറെക്കാലം, പൊതു സമൂഹത്തിന്റെ സാംസ്‌കാരികതലം രൂപീകരിക്കുന്നതിൽ നിർണായകമായ സ്വാധീനം ചെലുത്താൻ കഴിവുള്ള കലാരൂപമായ സംഗീത ശാഖയിൽ ഒരേ സമയം ലളിതഗാന, മാപ്പിളപ്പാട്ട് ഗായകനായും രചയിതാവായും സംഗീത സംവിധായകനായും തന്റെതായ അടയാളപ്പെടുത്തലുകൾ സ്ഥാപിച്ചെടുക്കാൻ കഴിഞ്ഞു എന്നുള്ളതാണ് കുഞ്ഞിമൂസയെ വ്യത്യസ്തനാക്കുന്നത്. പരാതിയും പരിഭവങ്ങളുമില്ലാതെ പലപ്പോഴായി താൻ തീർത്ത നാദവിസ്മയങ്ങൾ ലജ്ജലേശമന്യെ അപരന്മാരെടുത്ത് സ്വന്തം തിരുനെറ്റിയിൽ ചാർത്തുന്നത് നിർന്നിമേഷനായി നോക്കി നിൽക്കേണ്ടിവന്നു എന്നതും ഇവിടെ കൂട്ടി വായിക്കപ്പെടേണ്ടതുണ്ട്.
പ്രാഥമിക വിദ്യാഭ്യാസം മുഴുമിപ്പിക്കുന്നതിന് മുമ്പേ പരുക്കൻ ജീവിത യഥാർത്ഥ്യങ്ങളോട് മല്ലടിച്ച് പഠനം നിർത്തി ചുമട്ടു തൊഴിലാളിയായി വേഷം കെട്ടുമ്പോഴും തീക്ഷ്ണാനുഭവങ്ങളെ തേനിശലുകളായി ചിട്ടപ്പെടുത്താൻ പാകത്തിൽ സ്വതഃസിദ്ധമായ സർഗാത്മകതയുടെ അലയൊലി തന്റെയുള്ളിൽ തെളിഞ്ഞു നിൽക്കുന്നത് മറ്റാരേക്കാളും നന്നായി കുഞ്ഞിമൂസ തിരിച്ചറിഞ്ഞിരുന്നു. ആ തിരിച്ചറിവ് തന്നെയാണ് പതിറ്റാണ്ടുകളെ കുഞ്ഞിമൂസയുടെ ഇശൽ പൊലിമയിൽ മയക്കിക്കിടത്തിയതും.
ആകാശവാണി കലാകാരന്മാർക്ക് താരപരിവേഷം പതിച്ചു കിട്ടിയിരുന്ന അക്കാലത്ത്, മലയാള സിനിമാ പിന്നണി സംഗീതത്തിൽ പകരം വെക്കാനില്ലാത്ത സംഗീതജ്ഞനും മനുഷ്യ സ്‌നേഹിയുമായിരുന്ന രാഘവൻ മാഷാണ് ശാസ്ത്രീയമായി സംഗീതമഭ്യസിച്ചിട്ടില്ലാത്ത കുഞ്ഞിമൂസയെന്ന പ്രതിഭയെ കണ്ടെത്തി തൊള്ളായിരത്തി അറുപത്തിയേഴിൽ കോഴിക്കോട് ആകാശവാണി ശ്രോതാക്കളുടെ ചിരപരിചിത സ്വരമാക്കി മാറ്റിയത്. ഉദയഭാനു, ബ്രഹ്മാനന്ദൻ, പി.ലീല, മച്ചാട്ട് വാസന്തി എന്നിവർക്കൊപ്പം ലളിതഗാനമായും നാടക ഗാനമായും മാപ്പിളപ്പാട്ടിന്റെ ഇശലായും വർഷങ്ങളോളം ആ നാദവീചികൾ ശ്രോതാക്കളുടെ കർണ്ണപുടങ്ങളിൽ പനിനീരായ് പെയ്തിറങ്ങി. മോയിൻകുട്ടി വൈദ്യർ, പൂവച്ചൽ ഖാദർ, തിക്കോടിയൻ, പി.ടി.അബ്ദുറഹ്മാൻ, എസ്.വി.ഉസ്മാൻ തുടങ്ങി പ്രശസ്തരായ പല കവികളുടെയും വരികൾക്ക് കുഞ്ഞിമൂസ ശ്രവ്യ സുന്ദരങ്ങളായ ഈണം നൽകിയതും ഈ കാലയളവിൽ തന്നെ. ഇതിൽ തന്റെ ആലാപന മികവ് വിളിച്ചോതുന്ന ഹോജരാജാവേ, കതിർ കത്തും റസൂലിന്റെ, എസ്.വി ഉസ്മാൻ രചിച്ച ഇന്നലെ രാവിലെൻ മാറത്തുറങ്ങിയ, മധുവർണ്ണപ്പുവല്ലെ, ഹസൻ ഹസീനയുടെ അറഫാ മലക്ക് സലാം ചൊല്ലി എന്നിവ മാപ്പിളപ്പാട്ടാസ്വാദകർ ഇന്നും ചുണ്ടിൽ മൂളി നടക്കുന്നവയാണ്.  എസ്.എം.കോയ, എരഞ്ഞോളി മൂസ, പീർ മുഹമ്മദ്, ലിയാഖത്ത്, യേശുദാസ്, മാർക്കോസ്, എം.എ.ഗഫൂർ, കണ്ണൂർ ശരീഫ്, മച്ചാട്ട് വാസന്തി, സിബല്ല, ശ്രീലത, സിന്ധു പ്രേംകുമാർ, താജുദ്ദീൻ, നാസർ അണ്ടോണ ഇവർ കുഞ്ഞിമൂസയുടെ ഈണത്തിന് ശബ്ദം നൽകിയവരിൽ ചിലർ മാത്രം. ഒരു സമുദായത്തിന് മതേതരമായ പൊതുമണ്ഡലത്തിലേക്ക് കടന്നു വരുന്നതിന് കളമൊരുക്കുന്നതിൽ കലയ്ക്കും സംഗീതത്തിനും പ്രധാന പങ്കുവഹിക്കാൻ കഴിയുമെന്ന് പാട്ടുവഴികളിലെ വിവിധ മേഖലകളിലെ തന്റെ അടയാളപ്പെടുത്തലുകളാൽ കുഞ്ഞിമൂസക്ക് തെളിയിക്കാൻ കഴിഞ്ഞിരുന്നുവെന്നത് അവിതർക്കമാണ്. രണ്ടായിരത്തിൽ, സംസ്ഥാന സർക്കാർ കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം നൽകി കുഞ്ഞിമൂസയെ ആദരിച്ചത് അതിനുള്ള സാക്ഷി പത്രമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. തൊണ്ണൂറാം വയസ്സിൽ പി.ടി.അബ്ദുറഹിമാൻ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.
സ്വന്തമായി എഴുതി ചിട്ടപ്പെടുത്തി മകൻ താജുദ്ദീൻ വടകരയെ കൊണ്ട് പാടിച്ച ഖൽബാണ് ഫാത്തിമ തരംഗം സൃഷ്ടിച്ചുവെങ്കിലും പൈങ്കിളിയെന്ന പേരുദോഷം മകന്റെ ജൈത്രയാത്രക്ക് വിഘാതമായി തീർന്നിരിക്കാം. എങ്കിലും സാമൂഹിക നിർമിതിയിൽ മാപ്പിള സാഹിത്യത്തിനും മാപ്പിളപ്പാട്ടിനുമുള്ള തീരെ ചെറുതല്ലാത്ത പങ്കിനെ നിലനില്പിന് വേണ്ടി സ്വാംശീകരണത്തിലൂടെ ഒരു കൂട്ടു വ്യവഹാര മാതൃകയിലല്ല, മറിച്ച് തനത് ശൈലി കൈവിടാതെ അവസാന നാൾ വരെ കാത്തു സൂക്ഷിച്ച കുഞ്ഞിമൂസ മാപ്പിളപ്പാട്ടാസ്വാദകരുടെ മനസ്സിൽ ജീവിക്കും, എം.കുഞ്ഞിമൂസയെന്ന മാപ്പിളപ്പാട്ട് ഗായകനായിത്തന്നെ...
(കേരള മാപ്പിള കലാ അക്കാദമി ദമാം ചാപ്റ്റർ പ്രസിഡന്റാണ് 
ലേഖകൻ)

എം. കുഞ്ഞിമൂസയെന്ന സംഗീത കുലപതി 
വടക്കൻ സംഗീത ധാരയിലെ ഒരു പ്രധാന കണ്ണി കൂടി വടകരയിൽ വിടവാങ്ങിയിരിക്കുന്നു  എം  കുഞ്ഞിമൂസ  എന്ന പ്രശസ്ത വ്യക്തിയിലൂടെ. കെ.  രാഘവൻ മാസ്റ്ററുടെ ശിഷ്യ വലയത്തിൽ സംഗീതകാരനായ  ഇദ്ദേഹം  നൂറുകണക്കിന് ഗാനങ്ങൾക്ക് സംഗീതം  നിർവഹിക്കുകയും പാടുകയും എഴുതുകയും  ചെയ്തിട്ടുണ്ട്.  പി.ടി  അബ്ദുറഹിമാനും വടകര  കൃഷ്ണദാസ്,   ചാന്ദ് പാഷ,  എ ടി  ഉമ്മർ,  മൂസ  എരഞ്ഞോളി,  പീർ മുഹമ്മദ്  എന്നിവരൊക്കെ ഉത്തര മലബാറിൽ സംഗീത, കാവ്യ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ. വടക്കേ മലബാറിനെ കുറിച്ച് ചിന്തിക്കുമ്പോൾ  മൂന്ന് മൂസമാരെ  മറക്കാൻ നമുക്ക് കഴിയില്ല. മാപ്പിളപ്പാട്ടിനെ  തന്റെതായ സ്വര സാന്നിധ്യം കൊണ്ട് മരണം വരെ നിലനിർത്തിയ  എരഞ്ഞോളി  മൂസ, മറ്റൊന്ന് വാക്ചാതുര്യം കൊണ്ട് പത്ര താളുകളെയും ആകാശവാണി നിലയത്തെയും ധന്യമാക്കിയ  കെ.പി  കുഞ്ഞിമൂസ. മൂന്നാമൻ  എം.  കുഞ്ഞിമൂസ.  നെഞ്ചിനുള്ളിൽ നീയാണ് എന്ന ഗാനം  സംഗീതം ചെയ്ത്  മകൻ  താജുദ്ദീൻ പാടിയതിലൂടെ  ലക്ഷക്കണക്കിന് ആസ്വാദകരാണ്  ഈ ഉപ്പയേയും   മകനെയും ഇഷ്ടപ്പെട്ടത്. മകൻ തന്നേക്കാൾ അറിയപ്പെട്ടപ്പോഴും പെരുന്തച്ചൻ കോംപ്ലക്‌സ് ഒട്ടുമില്ലാതെ പ്രോത്സാഹിപ്പിച്ചു എം. കുഞ്ഞിമൂസ. പുത്തൻ ഗായകരെ തിരഞ്ഞെടുക്കാനും പ്രോത്സാഹിപ്പിക്കാനും അദ്ദേഹം  സമയം കണ്ടെത്തി. 
കെ.പി  അബൂബക്കർ താമരശ്ശേരി
 

Latest News