Sorry, you need to enable JavaScript to visit this website.

തോറ്റ വിദ്യാര്‍ഥിയെ മന്ത്രി ജലീല്‍ ഇടപെട്ട് ജയിപ്പിച്ചു; മാനുഷിക പരിഗണനയെന്ന് മന്ത്രി

തിരുവനന്തപുരം- പരീക്ഷയില്‍ തോറ്റ ബിടെക് വിദ്യാര്‍ഥിയെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ ഇടപെട്ട് ജയിപ്പിച്ചതായി  ഗവര്‍ണര്‍ക്ക് പരാതി. അദാലത്തില്‍ ബിടെക് വിദ്യാര്‍ഥിയുടെ കാര്യം പ്രത്യേകം പരിഗണിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടതിന്റെ രേഖകള്‍ സഹിതം സേവ് യൂനിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റിയാണ്  പരാതി നല്‍കിയത്.
29 മാര്‍ക്ക് മാത്രം ഉണ്ടായിരുന്ന വിദ്യാര്‍ഥിക്ക് അവസാനപുനര്‍മൂല്യ നിര്‍ണയത്തില്‍ 48 മാര്‍ക്ക് കിട്ടിയെന്ന് പരാതിയില്‍ വിശദീകരിക്കുന്നു. എന്നാല്‍ മറ്റെല്ലാം വിഷയങ്ങളിലും ഉയര്‍ന്ന മാര്‍ക്ക് കിട്ടിയതു പരിഗണിച്ച്  മാനുഷിക പരിഗണനയാലാണ് ഇടപെട്ടതെന്ന് മന്ത്രി കെ.ടി. ജലീല്‍ അവകാശപ്പെട്ടു.  

കൊല്ലം ടി.കെ.എം എഞ്ചിനീയറിങ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥി ശ്രീഹരിക്ക് വേണ്ടിയാണ് മന്ത്രി ജലീല്‍ ഇടപെട്ടത്. ഉത്തരക്കടലാസും അദാലത്തിലെ മിനിട്സും അടക്കം ബന്ധപ്പെട്ട രേഖകള്‍ സഹിതമാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.  
അഞ്ചാം സെമസ്റ്റര്‍ ഡൈനാമിക്സ് ഓഫ് മെഷനറീസ് പരീക്ഷക്ക് ശ്രീഹരിക്ക് 29 മാര്‍ക്ക് മാത്രമാണു കിട്ടിയിരുന്നത്. പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ചപ്പോള്‍ മൂന്ന് മാര്‍ക്ക് കൂടി 32 മാര്‍ക്കായി. എന്നാല്‍, ജയിക്കാന്‍ 45 മാര്‍ക്ക് വേണ്ടതിനാല്‍ വീണ്ടും മൂല്യനിര്‍മയത്തിന് അപേക്ഷിച്ചു. ചട്ടം അനുവദിക്കുന്നില്ലെന്ന് സാങ്കേതിക സര്‍വകലാശാല മറുപടി നല്‍കിയതിനെ തുടര്‍ന്നാണ് മന്ത്രിയെ നേരിട്ട് സമീപിച്ചത്. 2018 ഫെബ്രുവരി 27ന് ചേര്‍ന്ന അദാലത്തില്‍ പങ്കെടുത്ത  മന്ത്രി വിഷയം പ്രത്യേകം കേസായി പരിഗണിക്കണമെന്ന് നിര്‍ദേശം നല്‍കി. മന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെയുള്ള പുനര്‍മൂല്യ നിര്‍ണയത്തില്‍ 32മാര്‍ക്ക് 48 ആയി വര്‍ധിക്കുകയും തോറ്റ പേപ്പറില്‍ ശ്രീഹരി ജയിക്കുകുയം ചെയ്തു.

 

Latest News