ന്യൂദൽഹി- ആഭ്യന്തര കമ്പനികൾക്ക് കോർപറേറ്റ് നികുതിയിൽ ഇളവു പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. കോർപ്പറേറ്റ് ടാക്‌സ് മുപ്പത് ശതമാനത്തിൽനിന്ന് 25.2 ശതമാനമായാണ് കുറച്ചത്. ആഭ്യന്തര നികുതിയിൽ ഇളവ് കൊണ്ടുവരുമെന്നും ധനമന്ത്രി വ്യക്തമാക്കി. ആദായ നികുതി നിയമത്തിലും ഭേദഗതി കൊണ്ടുവരും. 2019 ഏപ്രിൽ ഒന്ന് മുതലുള്ള മുൻകാല പ്രാബല്യത്തോടെയാണ് നികുതി പരിഷ്‌കാരം പ്രഖ്യാപിച്ചത്.16.5 ലക്ഷം കോടിയുടെ നികുതി വരുമാനമാണ് ഈ വർഷം സർക്കാർ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഉത്പാദനം വർധിപ്പിക്കുന്നതും മെയ്ക്ക് ഇൻ ഇന്ത്യ വഴിയുള്ള പദ്ധതികൾക്കും ഇളവുകൾ പ്രഖ്യാപിച്ച മന്ത്രി കുറഞ്ഞ നികുതി നിരക്ക് 18 ശതമാനത്തിൽ നിന്ന് 15 ശതമാനമാക്കി. സാമ്പത്തിക മേഖല പുനരുജ്ജീവിപ്പിക്കുന്നതിന് വേണ്ടിയുള്ള കൂടുതൽ നടപടികൾ പ്രഖ്യാപിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. നാലാം ഘട്ടമായുള്ള പദ്ധതിയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ക്യാപിറ്റൽ ഗെയിൽ ടാക്‌സിൽ ഉണ്ടായിരിക്കുന്ന സർചാർജിൽ ഇളവ് വരുത്തും. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ട് ഇൻക്യൂബേറ്ററുകളിൽ നിക്ഷേപിക്കുന്നതിന് അവസരം ഒരുക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ജി.എസ്.ടി കൗൺസിൽ യോഗത്തിലും വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.