Sorry, you need to enable JavaScript to visit this website.

കമ്പിയില്ലേല്‍ കമ്പിയെണ്ണും; ഇബ്രാഹിം കുഞ്ഞിനെ പരിഹസിച്ച് എം.എം.മണി

കൊച്ചി- പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിന്റെ നിഴലിലായ മുന്‍ പൊതുമരാമത്ത് മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ പരിഹസിച്ച് മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രി എം എം മണി. കമ്പിയില്ലേല്‍ കമ്പിയെണ്ണുമെന്ന് ഇബ്രാഹിം കുഞ്ഞിന്റെ പേര് പരാമര്‍ശിക്കാതെ മന്ത്രി മണി ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഇബ്രാഹിംകുഞ്ഞിന് നേരെ ഒളിയമ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇന്ന് ഒരാളുടെ കഥ കഥ പുറത്തുന്നിട്ടുണ്ട്. അയാള്‍ അനുഭവിക്കാന്‍ പോവുകയാണ്. മര്യാദയ്ക്കല്ലെങ്കില്‍ സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടി വരും. മര്യാദയ്ക്കാണെങ്കില്‍ വീട്ടിലെ ഭക്ഷണം കഴിച്ച് ജീവിക്കാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

വി.കെ ഇബ്രാഹിംകുഞ്ഞിന്റെ നിര്‍ദേശപ്രകാരമാണ് നിര്‍മ്മാണ കമ്പനിക്ക് മുന്‍കൂറായി പണം നല്‍കിയതെന്ന് കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് മൊഴി നല്‍കിയിരുന്നു. ഇതോടെയാണ് ഇബ്രാഹിം കുഞ്ഞ് അറസ്റ്റിന്റെ നിഴലിലായത്. എന്നാല്‍ ഹാജരാകാന്‍ നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഇബ്രാഹിം കുഞ്ഞ് പ്രതികരിച്ചു.

റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്റെ അന്നത്തെ എം.ഡിയായിരുന്ന മുഹമ്മദ് ഹനീഷിന്റെ ശുപാര്‍ശയില്‍ മന്ത്രിയുടെ ഉത്തരവിന്‍മേലാണ് 8.25 കോടി നല്‍കിയതെന്നാണ് സൂരജിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് വിജിലന്‍സ്. ടി ഒ സൂരജിനെ കൂടാതെ ആര്‍ബിഡിസികെ മുന്‍ എജിഎം എംടി തങ്കച്ചന്‍, ആര്‍ഡിഎസ് കമ്പനി എംഡി സുമിത് ഗോയല്‍, കിറ്റ്‌കോ മുന്‍ ജനറല്‍ മാനേജര്‍ ബെന്നി പോള്‍ എന്നിവരാണ് കേസില്‍ കുടുങ്ങിയത്.

 

 

Latest News