Sorry, you need to enable JavaScript to visit this website.

ഉപയോഗിച്ചത് ഇറാൻ  നിർമിത ആയുധങ്ങൾ; യു.എൻ രക്ഷാസമിതിക്ക് സൗദി കത്ത് നൽകി

റിയാദ്- എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളെ കുറിച്ച് യു.എൻ രക്ഷാ സമിതിക്ക് സൗദി അറേബ്യ കത്ത് നൽകി. ഇറാൻ നിർമിത ആയുധങ്ങളാണ് ആക്രമണങ്ങൾക്ക് ഉപയോഗിച്ചതെന്ന് യു.എന്നിലെ സൗദി സ്ഥിരം പ്രതിനിധി അബ്ദുല്ല അൽമുഅല്ലിമി രക്ഷാ സമിതിക്ക് അയച്ച കത്തിൽ പറഞ്ഞു.

ഈ ആക്രമണങ്ങളിലൂടെ സൗദി അറേബ്യയെ മാത്രമല്ല ലക്ഷ്യമിട്ടത്. മറിച്ച്, ആഗോള തലത്തിൽ എണ്ണ വിതരണത്തെയും ലോക സാമ്പത്തിക സുരക്ഷയെയുമാണ്. എണ്ണ വ്യവസായ, സാമ്പത്തിക കേന്ദ്രങ്ങളും ആസ്തികളും ആർജിത നേട്ടങ്ങളും സംരക്ഷിക്കുന്നതിനും പൗരന്മാർക്കും രാജ്യത്ത് കഴിയുന്ന വിദേശികൾക്കും സുരക്ഷ ഒരുക്കുന്നതിനും സൗദി അറേബ്യക്ക് പൂർണ ശേഷിയുണ്ട്. സംഘടിതമായ ഭീകരാക്രമണമാണ് സൗദി അറേബ്യ നേരിട്ടത് എന്ന കാര്യം രക്ഷാ സമിതി മനസ്സിലാക്കണം. 
ആക്രമണങ്ങളിൽ ഇറാന് പങ്കുണ്ട്. ഹൂത്തികൾ അവകാശപ്പെടുന്നതു പോലെ യെമനിൽ നിന്നല്ല ആക്രമണങ്ങളുണ്ടായതെന്നാണ് തെളിവുകളെല്ലാം സൂചിപ്പിക്കുന്നത്. ആക്രമണങ്ങൾക്ക് ഉപയോഗിച്ച ആയുധങ്ങൾ ഇറാൻ നിർമിതമാണ്. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി എല്ലാ നടപടികളും സൗദി അറേബ്യ സ്വീകരിക്കും. ആക്രമണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ യു.എന്നും അന്താരാഷ്ട്ര വിദഗ്ധരും പങ്കാളിത്തം വഹിക്കണമെന്നും ആവശ്യപ്പെട്ടു. സമാന കത്ത് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനും കൈമാറും.


അതേസമയം, മേഖലയിലെ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്ത് സൈന്യം അതീവ ജാഗ്രത പ്രഖ്യാപിച്ചു. വെല്ലുവിളികളും ഭീഷണികളും നേരിടുന്നതിന് വിവിധ സൈനിക, സുരക്ഷാ വകുപ്പുകൾ തമ്മിലെ ഏകോപനം ശക്തമാക്കി. സൗദി എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൈനിക, സുരക്ഷാ വകുപ്പുകൾ ഉയർന്ന ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ഗവൺമെന്റ് ആവശ്യപ്പെട്ടിരുന്നു. 
രാജ്യരക്ഷ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് അതീവ ജാഗ്രത പ്രഖ്യാപിച്ചതെന്ന് കുവൈത്ത് സൈന്യം പറഞ്ഞു. സൈനിക വിഭാഗങ്ങൾ വ്യോമ, സമുദ്ര പരിശീലനങ്ങൾ നടത്തിവരികയാണെന്നും പ്രസ്താവനയിൽ പറയുന്നു. മറ്റു ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും കിംവദന്തികളും വിശ്വസിക്കരുത്. ശരിയായ വിവരങ്ങൾക്ക് സായുധ സേനക്കു കീഴിലെ ഡയറക്ടറേറ്റ് ഓഫ് മോറൽ ഗൈഡൻസ് ആന്റ് പബ്ലിക് റിലേഷൻസിനെ അവലംബിക്കണമെന്നും കുവൈത്ത് സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
 

Latest News