Sorry, you need to enable JavaScript to visit this website.

നെഹ്‌റു  സ്ത്രീലമ്പടന്‍ -ബി.ജെ.പി എം.എല്‍.എ 

ന്യൂദല്‍ഹി-മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനേയും ഗാന്ധി കുടുംബത്തേയും അധിക്ഷേപിച്ച് ബിജെപി എംഎല്‍എ. ഉത്തര്‍ പ്രദേശിലെ ബിജെപി എംഎല്‍എയായ വിക്രം സിംഗ് സൈനിയാണ് നെഹ്‌റുവിനെ അധിക്ഷേപിച്ച് രംഗത്ത് വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തിയും നെഹ്‌റുവിനെ ഇകഴ്ത്തിയുമാണ് ബിജെപി എംഎല്‍എ കഴിഞ്ഞ ദിവസം സൈനി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ലോകനേതാക്കള്‍ക്കൊപ്പം നരേന്ദ്ര മോഡി നില്‍ക്കുന്ന ഒരു ചിത്രം സൈനി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയുണ്ടായി. നോര്‍വേ പ്രധാനമന്ത്രി എര്‍നാ സോള്‍ബെര്‍ഗ് മോഡിയെ നോക്കുന്നതായി ചിത്രത്തില്‍ കാണാം. ചിത്രത്തിനൊപ്പം എംഎല്‍എയുടെ കുറിപ്പ് ഇങ്ങനെ-  മോഡിജി കാണുന്നത് ഭാരത മാതാവിന്റെ മാഹാത്മ്യം മാത്രമാണ്. മറ്റൊന്നുമില്ല. ഭാരത മാതാവിന്റെ മകന്‍ വാഴട്ടെ. തെറ്റായ തരത്തില്‍ നിങ്ങള്‍ അദ്ദേഹത്തെ നോക്കാതിരിക്കൂ. അത് മോഡിയാണ്, നെഹ്‌റുവല്ല എന്നാണ് കുറിപ്പ്. പോസ്റ്റ് വിവാദമായതോടെ എംഎല്‍എ പ്രതികരിച്ചത് നെഹ്‌റുവിനേയും ഗാന്ധി കുടുംബത്തേയും അടച്ച് ആക്ഷേപിച്ച് കൊണ്ടാണ്. ''ഒരു വനിതാ രാഷ്ട്രീയ നേതാവ് മോഡിയെ നോക്കുന്നതായി ആ ചിത്രത്തില്‍ കാണാം. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അദ്ദേഹത്തിന്റെ രാജ്യത്തിന്റെ കാര്യമല്ലാതെ മറ്റൊന്നിനെ കുറിച്ചും ശ്രദ്ധയില്ല. എന്നാല്‍ ജവഹര്‍ലാല്‍ നെഹ്‌റു  ഒരു സ്ത്രീലമ്പടന്‍ ആയിരുന്നു''. ബ്രിട്ടീഷുകാരുടെ സഹായത്തോടെ നെഹ്‌റു രാജ്യത്തെ വെട്ടിമുറിച്ചു. ആ കുടുംബം മുഴുവന്‍ വിഷയ തല്‍പരരാണ്'' എന്നും ബിജെപി എംഎല്‍എ ആരോപിച്ചു. ''രാജീവ് ഗാന്ധി ഇറ്റലിയില്‍ പോയാണ് വിവാഹം കഴിച്ചത്. ആ കുടുംബം മുഴുവന്‍ അത്തരത്തിലാണ്'' എന്നും സൈനി ആക്ഷേപിച്ചു. മുസഫര്‍ നഗറിലെ കട്ടൗളി എംഎല്‍എയാണ് വിക്രം സിംഗ് സൈനി. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ഇനി വെളുത്ത കശ്മീരി പെണ്‍കുട്ടികളെ വിവാഹം കഴിക്കാം എന്നതടക്കമുളള വിവാദ പ്രസ്താവനകള്‍ ഇയാള്‍ നേരത്തെയും നടത്തിയിട്ടുണ്ട്.

Latest News