സത്യ പ്രതിജ്ഞ ചെയ്തു, പത്ത് മിനിറ്റിനകം രാജി; ഈരാറ്റുപേട്ടയിൽ അനിശ്ചിതത്വം ഒഴിയുന്നില്ല

ലൈല പരീത് മുനിസിപ്പൽ സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറുന്നു

ഈരാറ്റുപേട്ട - രാഷ്ട്രീയ അനിശ്ചിതത്വം കാരണം ഭരണം പ്രതിസന്ധിയിലായ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ ഇന്ന് നടന്ന ചെയർമാൻ തെരഞ്ഞെടുപ്പിൽ നാടകീയ രംഗങ്ങൾ. 
ചെയർമാൻ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച സി.പി.എമ്മിലെ ലൈല പരീതാണ് സത്യ പ്രതിജ്ഞ ചെയ്ത് അൽപ സമയത്തിനകം തന്നെ രാജിവെച്ചൊഴിഞ്ഞത്. യു.ഡി.എഫിലെ വി.എം. സിറാജിനെ പരാജയപ്പെടുത്തിയാണ് ലൈല പരീത് വിജയിച്ചത്. വി.എം. സിറാജിന് 12 വോട്ടുകളും ലൈല പരീതിന് 14 വോട്ടുകളുമാണ് ലഭിച്ചത്. 
എസ്.ഡി.പി.ഐയുടെ വോട്ടുകളാണ് തെരഞ്ഞെടുപ്പിൽ നിർണായകമായത്. 
എസ്.ഡി.പി.ഐയുടെ പിന്തുണ ആവശ്യമില്ലെന്ന് വ്യക്തമാക്കി സി.പി.എം നേതൃത്വത്തിന്റെ തീരുമാനപ്രകാരമായിരുന്നു രാജി. 
28 അംഗ നഗരസഭാ കൗൺസിലിൽ മുസ്‌ലിം ലീഗ് 9, കോൺഗ്രസ് 3, സി.പി.എം 7, സി.പി.ഐ 1, എസ്.ഡി.പി.ഐ 4, ജനപക്ഷം 4 എന്നിങ്ങനെയാണ് കക്ഷി നില. എന്നാൽ ജനപക്ഷത്തെ ഓരോ അംഗങ്ങൾ ഇപ്പോൾ എൽ.ഡി.എഫിനും യു.ഡി.എഫിനുമൊപ്പാണുള്ളത്. 
 

Latest News