Sorry, you need to enable JavaScript to visit this website.

ആക്രമണം ഇറാനിൽ നിന്നുതന്നെ; മൈക് പോംപിയോ സൗദിയിലേക്ക്

റിയാദ്/വാഷിംഗ്ടൺ- കഴിഞ്ഞ വാരം കിഴക്കൻ പ്രവിശ്യയിൽ സൗദി അറാംകോ കേന്ദ്രങ്ങളിൽ നടന്ന ആക്രമണം ഇറാനിൽ നിന്നു തന്നെയാണെന്ന് അമേരിക്ക പ്രസ്താവിച്ചു. ഇറാന്റെ മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ആക്രമണത്തിന് പിന്നിൽ ഇറാൻ ആണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപും കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. തങ്ങളുടെ സഖ്യകക്ഷിയായ സൗദി അറേബ്യയെ സഹായിക്കാൻ അമേരിക്ക ഒരുക്കമാണെന്നും എന്നാൽ യുദ്ധം ഒഴിവാക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും ട്രംപ് പ്രസ്താവിച്ചിരുന്നു.


കലുഷിതമായ സാഹചര്യത്തിൽ ഭരണ നേതൃത്വവുമായി സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി സൗദിയിലേക്ക് തിരിച്ചിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങൾക്കും ഐക്യരാഷ്ട്ര സഭക്കും കൈമാറുന്നതിനായി ആക്രമണത്തിന്റെ കൂടുതൽ തെളിവുകൾ തങ്ങൾ ശേഖരിച്ചു വരികയാണെന്ന് അമേരിക്കൻ അധികൃതർ വെളിപ്പെടുത്തി. എവിടെ നിന്നാണ് മിസൈലുകൾ വിക്ഷേപിച്ചതെന്ന് കണ്ടെത്തുന്നതിന് അമേരിക്കൻ ഉദ്യോഗസ്ഥർ അവശിഷ്ടങ്ങൾ പരിശോധിക്കും. 
ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ ശാലയായ അബ്‌ഖൈഖ് ഓയിൽ പ്ലാന്റിനും ഖുറൈസ് എണ്ണപ്പാടത്തിനും നേർക്കുണ്ടായ ഭീകരാക്രമണം അന്താരാഷ്ട്ര എണ്ണ വിപണിയെ ഉലച്ചിട്ടുണ്ട്. 


തങ്ങൾക്ക് മേലുള്ള ഉപരോധം നീക്കുന്നതിന് സമ്മർദത്തിലാക്കാനാണ് ഈ ആക്രമണത്തിലൂടെ ഇറാൻ ലക്ഷ്യമിട്ടതെങ്കിൽ, അവർ പരാജയപ്പെടുമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക് പെൻസ്  വ്യക്തമാക്കി. 2015 ൽ ഒപ്പുവെച്ച ന്യൂക്ലിയർ കരാർ കഴിഞ്ഞ വർഷം മെയ് മാസം ട്രംപ് റദ്ദാക്കിയതോടെയാണ് അമേരിക്കയും സഖ്യകക്ഷികളും ഇറാനുമായി തെറ്റാൻ ഇടയാക്കിയത്.
അതിനിടെ, ആക്രമണത്തിന് മുമ്പുണ്ടായിരുന്ന അതേ നിലയിൽ എണ്ണ വിതരണം പുനരാരംഭിച്ചതായി സൗദി പെട്രോളിയം മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ അറിയിച്ചു. 


 

Latest News