Sorry, you need to enable JavaScript to visit this website.

ഭീകരാക്രമണങ്ങള്‍ സൗദി അതിജയിക്കും; ലോകരാഷ്ട്രങ്ങള്‍ക്ക് രാജാവിന്റെ നന്ദി

ജിദ്ദ അൽസലാമ കൊട്ടാരത്തിൽ ചേർന്ന സൗദി കാബിനറ്റ് യോഗത്തിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അധ്യക്ഷത വഹിക്കുന്നു. 

ജിദ്ദ- സൗദി അറാംകോ കേന്ദ്രങ്ങൾ ആക്രമിച്ചത് ആരായാലും ശക്തമായ തിരിച്ചടി നൽകാൻ സൗദി അറേബ്യക്ക് കഴിയുമെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ജിദ്ദ അൽസലാമ കൊട്ടാരത്തിൽ ചേർന്ന കാബിനറ്റ് മുന്നറിയിപ്പ് നൽകി. രാജ്യത്തിന് നേർക്ക് ഉയരുന്ന മുഴുവൻ ആക്രമണങ്ങളും സൗദി അതിജയിക്കും. അബ്‌ഖൈഖിലെ സൗദി അറാംകോ എണ്ണ സംസ്‌കരണ ശാലക്കും ഖുറൈസ് എണ്ണപ്പാടത്തിനും നേർക്കുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് സൗദിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച മുഴുവൻ ലോക രാഷ്ട്രങ്ങൾക്കും രാജാവ് നന്ദി പ്രകാശിപ്പിച്ചു. ആക്രമണം സൗദിയിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ടല്ല, മറിച്ച് ആഗോള പെട്രോൾ വിതരണം തകരാറിലാക്കുന്നതിനും അതുവഴി ലോക സാമ്പത്തിക രംഗത്തെ സുസ്ഥിരത തകർക്കുന്നതിനുമാണെന്ന് മന്ത്രിസഭ വിലയിരുത്തി. 


ആഗോള തലത്തിൽ എണ്ണ വിതരണ മേഖലയിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യത്തിന് നേരെയുണ്ടായ അതിക്രമം ലോക സമാധാനത്തിനും സുരക്ഷിതത്വത്തിനും മുമ്പെങ്ങുമില്ലാത്ത രീതിയിൽ ഭീഷണി സൃഷ്ടിക്കുന്നതിനാണ്. അറാംകോ കേന്ദ്രങ്ങൾ ആക്രമിക്കാൻ ഉപയോഗിച്ചത് ഇറാൻ നിർമിത ആയുധങ്ങളാണെന്ന് സ്ഥിരീകരിച്ചതായി കാബിനറ്റ് യോഗ തീരുമാനങ്ങൾ വിശദീകരിച്ച മീഡിയാ മന്ത്രി തുർക്കി ബിൻ അബ്ദുല്ല അൽശബാന പറഞ്ഞു. ആഗോള സാമ്പത്തിക വ്യവസ്ഥിതിക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാവുന്ന ഈ അതിക്രമത്തിന്റെ ഉത്തരവാദികളെ അപലപിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഒന്നടങ്കം രംഗത്തു വരണമെന്ന് കാബിനറ്റ് ആവശ്യപ്പെട്ടു. ആക്രമണം നടന്ന സ്ഥലങ്ങൾ സന്ദർശിച്ച ഊർജമന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ നിലവിലെ സ്ഥിതിഗതികൾ യോഗത്തിൽ വിശദീകരിച്ചു. 


സൗദിയിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് നേരെ തുടർച്ചയായി നടത്തിയ ആക്രമണ ശ്രമങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് ഖുറൈസിലും അബ്‌ഖൈബിലും സംഭവിച്ചത്. ഭീരുത്വം നിറഞ്ഞ ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം മുന്നിട്ടിറങ്ങണം. ആക്രമണത്തന് പിന്നിലുള്ളവരെ വിചാരണ ചെയ്യണമെന്നും സൗദി കാബിനറ്റ് ആഹ്വാനം ചെയ്തു.


ജോർദാൻ വാലി ഇസ്രായിലിൽ കൂട്ടിച്ചേർക്കുമെന്ന ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ സൽമാൻ രാജാവ് മന്ത്രിസഭയെ ധരിപ്പിച്ചു. നെതന്യാഹുവിന്റെ പ്രസ്താവനയെ അപലപിച്ച സൽമാൻ രാജാവ് ഫലസ്തീന് പൂർണ പിന്തുണ നൽകുമെന്നും വ്യക്തമാക്കി. ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, ജിദ്ദയിൽ നടന്ന ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷൻ (ഒ.ഐ.സി) സമ്മേളന തീരുമാനം കാബിനറ്റ് സ്വാഗതം ചെയ്തു. മക്കയിൽ സമാപിച്ച 41-ാമത് കിംഗ് അബ്ദുൽ അസീസ് ഖുർആൻ പാരായണ, മനഃപാഠ മത്സര വിജയികളെ മന്ത്രിസഭാ യോഗം പ്രത്യേകം അനുമോദിച്ചു. 

 

Latest News