പശുവിനെ കൊന്നാല്‍ 14 വര്‍ഷം തടവ്; ആളെ കൊന്നാല്‍ വെറും രണ്ട് വര്‍ഷം

ന്യൂദല്‍ഹി- പശുവിനെ കൊന്നാല്‍ 14 വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കുന്ന രാജ്യത്ത് വാഹനമിടിച്ച് ഒരാളെ കൊന്നാല്‍ രണ്ട് വര്‍ഷം മാത്രമാണ് ശിക്ഷയെന്ന് ദല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി സഞ്ജീവ് കുമാര്‍.
2008 ല്‍ ബിഎംഡബ്ല്യു കാര്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ച കേസില്‍ ഹരിയാനയിലെ വ്യവസായ പ്രമുഖന്റെ മകന് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചുകൊണ്ടാണ് ജഡ്ജി നിസ്സഹായവസ്ഥ പ്രകടിപ്പിച്ചത്.
പശുവിനെ കൊന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ അഞ്ച് വര്‍ഷവും ഏഴു വര്‍ഷവും 14 വര്‍ഷവുമാണ് തടവ് ശിക്ഷ. എന്നാല്‍ അമിതവേഗതയിലും അശ്രദ്ധയിലും വഹാനമോടിച്ചലുണ്ടാകുന്ന നരഹത്യക്ക് രണ്ട് വര്‍ഷം മാത്രമാണ് തടവ്-ജഡ്ജി പറഞ്ഞു.
ആഢംബര കാറിടിച്ച കേസില്‍ ഒരാള്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകുകയും ചെയ്ത കേസില്‍ 30 വയസ്സായ പ്രതി ഉത്സവ് ഭാസിന് രണ്ടു വര്‍ഷം തടവും 12 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. 10 ലക്ഷം രൂപ മരിച്ചയാളുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരവും രണ്ട് ലക്ഷം രൂപ പരിക്കേറ്റയാള്‍ക്കുമാണ്.
2008 സെപ്റ്റംബര്‍ 11 ന് രാത്രിയാണ് അന്ന് ബി.ബി.എ വിദ്യാര്‍ഥി ആയിരുന്ന ഭാസിന്‍ ഓടിച്ച കാറിടിച്ച് അനുജ് ചൗഹന്‍ മരിക്കുകയും സുഹൃത്ത് മൃഗംഗ് ശ്രീവാസ്തവക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. ചൗഹാന്‍ ആശുപത്രിയിലാണ് മരിച്ചത്.ചണ്ഡീഗഢിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി ഐ.എസ്.ബി.ടി കശ്മീര്‍ ഗേറ്റില്‍നിന്നാണ് പിടിയിലായിരുന്നത്.
മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് പ്രതിക്ക് ജാമ്യം അനുവദിച്ചിട്ടുമുണ്ട്. 50,000 രൂപയുടെ സ്വന്തം ജാമ്യവും തുല്യതുകക്കുള്ള ആള്‍ജാമ്യവുമാണ് അനുവദിച്ചത്.
ഉത്തരവിന്റെ ഒരു പകര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അയക്കണമെന്നും അതുവഴി ഇന്ത്യന്‍ ശിക്ഷാ നിയമം 304 എക്കു കീഴിലുള്ള ശിക്ഷ വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കാനാകുമെന്നും ജഡജി ഉത്തരവായി. 2105 ല്‍മാത്രം 4.64 ലക്ഷമാണ് രാജ്യത്തെ വാഹനാപകടങ്ങളുടെ നിരക്കെന്നും ജഡ്ജി സഞ്ജീവ് കുമര്‍ ചൂണ്ടിക്കാണിച്ചു.

 

Latest News