കൊല്‍ക്കത്ത മുന്‍ പോലീസ് കമ്മീഷണറെ അറസ്റ്റ് ചെയ്യാന്‍ സാധ്യത

കൊല്‍ക്കത്ത- ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ മുന്‍ കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത വര്‍ധിച്ചു. നാളെ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ നോട്ടീസ് നല്‍കി.
ഇന്ന് വൈകുന്നേരം അഞ്ചരയോടെ കൊല്‍ക്കത്തയിലെ രാജീവ് കുമാറിന്റെ വീട്ടിലെത്തിയാണ് നോട്ടീസ് നല്‍കിയത്. അറസ്റ്റ് തടയണമെന്നാവശ്യപ്പെടുന്ന രാജീവ് കുമാറിന്റെ ഹരജി കൊല്‍ക്കത്ത ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് സി.ബി.ഐ നീക്കം.  കേസില്‍ രാജീവ് കുമാര്‍ തെളിവു നശിപ്പിച്ചെന്നാണ് സി.ബി.ഐ വാദം.
വന്‍ തുക നല്‍കുമെന്ന് വിശ്വസിപ്പിച്ച് സാധാരണക്കാരില്‍നിന്ന് നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് 2014ല്‍ ശാരദ തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തത്. സമൂഹത്തിലെ പ്രമുഖര്‍ ഉള്‍പ്പെട്ട 200 കമ്പനികളുടെ കണ്‍സോര്‍ഷ്യമായിരുന്നു ചിട്ടി കമ്പനിക്ക് പിന്നില്‍. അന്താരാഷ്ട്ര പണമിടപാടും രാഷ്ട്രീയ ബന്ധവും ചൂണ്ടിക്കാട്ടി സുപ്രീം കോടതിയാണ് ചിട്ടി തട്ടിപ്പ് കേസ് അന്വേഷണം സി.ബി.ഐ ഏല്‍പിച്ചത്.
സുപ്രീം കോടതി നിര്‍ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച പ്രത്യേക അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥനായിരുന്നു രാജീവ് കുമാര്‍. സുപ്രീംകോടതി നിര്‍ദേശപ്രകാരം കേസ് സി.ബി.ഐ ഏറ്റെടുത്തപ്പോള്‍ കേസ് ഡയറികളും ഫയലുകളും രാജീവ് കുമാര്‍ കൈമാറിയില്ലെന്ന് ആരോപണമുണ്ടായിരുന്നു. തുടര്‍ന്നാണ് അറസ്റ്റിന് വഴിയൊരുങ്ങിയത്. രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരേ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സമരം നയിച്ചത് വലിയ വിവാദമായിരുന്നു.
കേസില്‍ ചോദ്യം ചെയ്യാനായി സി.ബി.ഐ നോട്ടീസ് റദ്ദാക്കണമെന്ന കുമാറിന്റെ ആവശ്യം കോടതി നിരാകരിച്ചു.
തന്നെ ഒറ്റപ്പെടുത്തി ചോദ്യം ചെയ്യാനാണ് സി.ബി.ഐയുടെ ലക്ഷ്യമെന്ന കുമാറിന്റെ  ആരോപണം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് മിത്ര ഉത്തരവില്‍ പറയുന്നു. കാരണം പ്രത്യേക അന്വേഷണ സംഘത്തില്‍ കുമാറിനേക്കാള്‍ സീനിയറായ ഉദ്യോഗസ്ഥരെ സി.ബി.ഐ ചോദ്യം ചെയ്തിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്‍ അയച്ച നോട്ടീസ് വഞ്ചനയാണെന്ന വാദവും അംഗീകരിക്കാനാവില്ലെന്നും  കേസുമായി ബന്ധമുള്ള ആരെയും ചോദ്യം ചെയ്യാന്‍ ഉദ്യോഗസ്ഥന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.

 

Latest News