Sorry, you need to enable JavaScript to visit this website.

സന്ദർശക വിസയിലെത്തി പിരിവ്: സൗദിയിൽ പിടിവീഴും, മലയാളി ജയിലില്‍

അറസ്റ്റിലായ കോഴിക്കോട് സ്വദേശി ദമാം ജയിലിൽ

ദമാം- സന്ദർശക വിസയിൽ സൗദിയിൽ എത്തി പിരിവ് നടത്തുന്നവരെ ലക്ഷ്യമിട്ട് സൗദി പോലീസ്. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് പിടികൂടിയതായാണ് സൂചന. പിടിയിലായവരിൽ ഏറെയും യുവാക്കളും സൗദിയിൽ കുടുംബത്തോടെ കഴിയുന്നവരുമാണ് എന്നതാണ് പ്രത്യേകത. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, യമൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള ഇവർ വ്യാപാര കേന്ദ്രങ്ങളും മസ്ജിദുകളും പെട്രോൾ സ്റ്റേഷനുകളും കേന്ദ്രീകരിച്ചാണ് ഭിക്ഷാടനം നടത്തി കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും പുതിയ കഥകൾ മെനഞ്ഞു കൊണ്ടാണ് ഇവർ ഇരകളെ തേടുന്നത്. പെട്രോൾ സ്‌റ്റേഷൻ കേന്ദ്രീകരിച്ചു നടത്തുന്ന ഭിക്ഷാടനം ഏറെയും ഉംറക്കു പോകുന്ന ആളുകളെ ലക്ഷ്യം വെച്ചാണ്. ദുബായിൽനിന്നും മസ്‌കറ്റിൽ നിന്നും ബഹറിനിൽ നിന്നും വരുന്ന വഴി ഇവരുടെ കയ്യിലുള്ള യാത്രാ രേഖകളും പണവും ഉടുക്കാനുള്ള വസ്ത്രങ്ങളെല്ലാം കൊള്ളയടിക്കപ്പെട്ടുവെന്നും സഹായിക്കണമെന്നും അഭ്യർത്ഥിക്കുന്നത് ഭാര്യയും മക്കളുമടങ്ങുന്ന കുടുംബങ്ങളാണ്. ഉംറക്കു പോകുന്നവരാണ് ഇവരെ വിശ്വാസത്തിലെടുത്ത് സഹായിക്കുന്നത്. ഭിക്ഷാടനം പതിവാക്കിയ ഇവർ രാജ്യത്തെ മിക്ക സ്ഥലങ്ങളിലും സഞ്ചരിക്കുകയും ഈ യാചന തുടർന്ന് പോവുകയും ചെയ്യൂന്നതായി കണ്ടെത്തിയതോടെ നിരവധി പേരെയാണ് പോലീസ് പിടികൂടി ജയിലിലാക്കിയത്. യാചനയും പിടിച്ചുപറിയുമായി ചില അറബ് വംശജരും വ്യാപാര കേന്ദ്രങ്ങളിൽ എത്തുന്നവരെ ലക്ഷ്യം വെക്കുന്നു. 

പള്ളികൾ കേന്ദ്രീകരിച്ചു എല്ലാ നമസ്‌ക്കാര സമയങ്ങളിലും നിരവധി ആളുകളാണ് ഭിക്ഷാടകരായി എത്തുന്നത്. പള്ളികളിലെ കവാടങ്ങളിലെല്ലാം നേരത്തെ സ്ഥലം പിടിക്കുകയും ഇമാം സലാം വീട്ടുന്നതോടെ ഓരോ കഥകളുമായി എഴുന്നേറ്റ് നിൽക്കുകയും പരസ്യമായി യാചന തുടങ്ങുകയും ചെയ്യുന്നുണ്ട്. ഇത്തരം ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവരിൽ മലയാളികളും ഉൾപ്പെട്ടതയാണ് ഏറ്റവും പുതിയ വിവരം. കോഴിക്കോട് കല്ലായി സ്വദേശി അബ്ദുൽ ബഷീർ എന്നയാൾ ദമാം സീക്കൊയിലും അതിനു പരിസരത്തെ നിരവധി മസ്ജിദുകളിലും യാചന നടത്തുകയും ഇതിനെ തുടർന്ന് രഹസ്യ പോലീസിന്റെ പിടിയിലാവുകയും ചെയ്തത് കഴിഞ്ഞദിവസമാണ്. ദമാമിലെ പ്രമുഖ മസ്ജിദിൽ ഇദ്ദേഹം നമസക്കാരത്തിനു ശേഷം എഴുന്നേറ്റു നിന്ന് വീട് ജപ്തി ചെയ്യാൻ പോകുന്നതായും തന്റെ പെൺകുട്ടിയ കല്ല്യാണം കഴിച്ചയക്കുന്ന ആവശ്യത്തിനും വേണ്ടി സഹായിക്കണമെന്ന് മലയാളത്തിൽ തന്നെ അപേക്ഷിക്കുകയായിരുന്നു. പിരിവ് നടത്തിയാൽ പിടി വീഴുമെന്ന് അവിടെയുണ്ടായിരുന്നവർ പറഞ്ഞെങ്കിലും അതെല്ലാം അവഗണിച്ച വീണ്ടും യാചന തുടർന്നതോടെയാണ് രഹസ്യ പോലീസിന്റെ പിടിയിലായി. പത്തു വർഷമായി പല തവണ സൗദിയിൽ സന്ദർശക വിസയിൽ എത്തി ഇദ്ദേഹം യാചന നടത്തുന്നത് പതിവാനെന്നാണ് ദാമാമിലും പരിസര പ്രദേശങ്ങളിലും ഇദ്ദേഹവുമായി അടുപ്പമുള്ളവർ  പറയുന്നത്.
 

Latest News