മഴയ്ക്കായി കല്യാണം കഴിപ്പിച്ച തവളകളെ  പേമാരി നിലക്കാന്‍ വേര്‍പെടുത്തി 

ഭോപാല്‍- വേനല്‍ കടുത്തപ്പോള്‍ മഴ പെയ്യാനായി ഭോപ്പാലില്‍ കഴിഞ്ഞ ജൂലൈ 19 ന് തവളക്കല്ല്യാണം നടത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. രണ്ട് തവളകളെ കല്ല്യാണം കഴിപ്പിച്ചാല്‍ മഴദൈവം പ്രീതിപ്പെടുമെന്ന വിശ്വാസത്തെ തുടര്‍ന്നായിരുന്നു അത്. ഏറെ കൊട്ടിഘോഷിച്ച് നടത്തിയ വലിയ ഒരു ചടങ്ങായിരുന്നു അത്. ആ തവളക്കല്ല്യാണം കൊണ്ടോ എന്തോ....  ഭോപ്പാലില്‍ ഇപ്പോള്‍ നിലയ്ക്കാത്ത മഴയാണ്. ഇപ്പോഴിതാ മഴ നിലയ്ക്കാനായി ആ വിവാഹ ബന്ധം വേര്‍പെടുത്തിയിരിക്കുന്നു. 
കഴിഞ്ഞ 24 മണിക്കൂറില്‍ ഭോപ്പാലില്‍ റെക്കോര്‍ഡ് മഴയാണ് ലഭിച്ചത്. നര്‍മ്മദ നദി കരകവിഞ്ഞു. ജലനിരപ്പ് അപകടകരമായ നിലയിലേയ്ക്ക് ഉയരുന്നതിനെ തുടര്‍ന്ന് വിവിധ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു. 
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഇപ്പോള്‍ ഉയരുന്ന ചോദ്യം മഴയെ കുറിച്ചല്ല. ആ തവളകളെ കുറിച്ചാണ്. ഈ കുറഞ്ഞ വിവാഹ നാളുകള്‍ കൊണ്ട് അവര്‍ പരസ്പരം ഏറെ അടുത്തിരിക്കുന്നു. അതുകൊണ്ടു തന്നെ അവയെ അകറ്റുന്നതില്‍ പലര്‍ക്കും ആശങ്കയുമുണ്ട്. എന്തായാലും മഴ നിലയ്ക്കാത്ത അവസ്ഥയില്‍ നിന്നും മോചനം നേടാന്‍ ആചാരപ്രകാരം തന്നെ ദമ്പതികളെ വേര്‍പെടുത്തിയെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

Latest News