- പിഴ പകുതിയാക്കാന്‍ കേരളം; മദ്യപിച്ച് വാഹനമോടിച്ചാല്‍ ഇളവില്ല
ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്ത ഈ മാസം നിലവില്‍ വന്ന ട്രാഫിക് നിയമത്തിനെതിരെ രംഗത്തെത്തിയ സംസ്ഥാനങ്ങളില്‍ മുന്നിലുള്ളത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍. റോഡ് നിയമ ലംഘനങ്ങള്‍ക്ക് വളരെ കനത്ത പിഴ അനുശാസിക്കുന്ന ഈ നിയമം മാനുഷിക പരിഗണന നല്കി ലഘൂകരിക്കുമെന്ന് നിരവധി സംസ്ഥാനങ്ങള്‍ പ്രതികരിച്ചിരുന്നു. പിഴ വെട്ടിക്കുറയ്ക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത് ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ മുഖ്യന്ത്രി വിജയ് രൂപാണിയാണ്. ഈ നിയമത്തിലെ ചില പിഴകള്‍ 10 ശതമാനം വരെയാണ് ഗുജറാത്ത് സര്‍ക്കാര്‍ കുറച്ചത്. ഇതിനു പിന്നാലെ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര, ഗോവ, കര്‍ണാടക സംസ്ഥാനങ്ങളും സമാന ഇളവുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചു. കേന്ദ്രം പുനപ്പരിശോധനയ്ക്ക് തയാറായില്ലെങ്കില്‍ ഈ പിഴകളില്‍ വലിയ ഇളവുകള്‍ വരുത്തുമെന്ന് ഈ സംസ്ഥാനങ്ങള്‍ സൂചന നല്കി. പുതിയ നിയമം അനുശാസിക്കുന്ന ഉയര്‍ന്ന പിഴകള്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്നതല്ലെന്നും സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന കേരളം, മധ്യപ്രദേശ്, ദല്‍ഹി, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളും പിഴ വെട്ടിക്കുറക്കുമെന്ന പ്രഖ്യാപനം നടത്തിയിട്ടുണ്ട്.
സെപ്തംബര്‍ ഒന്നിനു നിലവില്‍ വന്ന പുതിയ ട്രാഫിക് നിയമലംഘന പിഴകളില്‍ ഇളവ് വരുത്താന്‍ കേരള സര്‍ക്കാര്‍ ആലോചിക്കുന്നു. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് പിഴ 1000 രൂപയില്‍ നിന്ന് 500 രൂപയാക്കാനാണ് നീക്കം. ലൈസന്‍സില്ലാതെ വാഹനമോടിച്ചാലുള്ള 5000 രൂപ പിഴ 3000 ആക്കി കുറയ്ക്കും. മറ്റു പിഴകളിലും ഇളവ് നല്‍കുമെങ്കിലും മദ്യപിച്ച് വാഹനമോടിക്കുന്നതിനു പിഴയില്‍ ഇളവ് നല്‍കേണ്ടെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം. ഇതു സംബന്ധിച്ച് തിങ്കളാഴ്ച സര്‍ക്കാര്‍ തീരുമാനമെടുക്കും. നിലവില്‍ പുതിയ പിഴകള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വ്യക്തത വരുന്നതു വരെ ഉയര്‍ന്ന പിഴത്തുക ഈടാക്കുകയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പിഴത്തുക സംസ്ഥാനങ്ങള്‍ക്കു നിശ്ചിയിക്കാമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും പറഞ്ഞിരുന്നു.