Sorry, you need to enable JavaScript to visit this website.

ജനാധിപത്യത്തിലെ കറുത്ത ദിനം; അടിച്ചമര്‍ത്താന്‍ കഴിയില്ലെന്ന് ചന്ദ്രബാബു നായിഡു

അമരാവതി- ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ദിനമാണ് ഇന്നെന്നും തന്നെയും മകനെയും നിരവധി ടി.ഡി.പി നേതാക്കളെയും വീട്ടുതടങ്കലിലാക്കിയത് കടുത്ത ജനാധിപത്യ വിരുദ്ധമാണെന്നും ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. പോലീസിന്റെ അതിക്രമം ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണെന്നും നായിഡു പറഞ്ഞു. മനുഷ്യാവകാശങ്ങളെയും മൗലികാവകാശങ്ങളെയും സർക്കാർ ലംഘിച്ചു. അറസ്റ്റ് ചെയ്‌തോ തടങ്കലിലാക്കിയോ ഞങ്ങളെ അടിച്ചമർത്താനാകില്ലെന്ന് സർക്കാരിനും പോലീസിനും മുന്നറിയിപ്പ് നൽകുകയാണെന്നും നായിഡു പറഞ്ഞു. വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പോലീസ് അനുവദിക്കാത്തതിനെ തുടർന്ന് ചന്ദ്രബാബുവിന് ഇന്ന് നടക്കുന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാനായിരുന്നില്ല. തുടർന്ന് തന്നെ കാണാനെത്തിയ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നായിഡു. ചന്ദ്രബാബുവിന്റെ കാർ ഗെയ്റ്റിന് മുന്നിലെത്തിയ ഉടൻ പോലീസ് വലിയ ബാരിക്കേഡ് തീർത്ത് യാത്ര തടയുകയായിരുന്നു. നായിഡുവിന്റെ അനുയായികൾ കൂട്ടംകൂടിനിന്ന് മുദ്രാവാക്യം വിളിച്ചെങ്കിലും പോലീസ് അദ്ദേഹത്തെ യാത്ര ചെയ്യാൻ അനുവദിച്ചില്ല.   തെലുഗുദേശം പാർട്ടി (ടി.ഡി.പി) ഇന്ന് വൻ പ്രതിഷേധ മാർച്ചിന് ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് ചന്ദ്രബാബു നായിഡുവിനെയും മകൻ നാര ലോകേഷിനെയും വീട്ടുതടങ്കലിലാക്കിയത്. തെലുങ്കു ദേശം പാർട്ടിയുടെ നിരവധി നേതാക്കളും വീട്ടുതടങ്കലിലാണ്. 
ഭരണകക്ഷിയായ വൈ.എസ്.ആർ കോൺഗ്രസ് തങ്ങളുടെ പ്രവർത്തകരെ ആക്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ടി.ഡി.പി പ്രതിഷേധ മാർച്ചിന് ആഹ്വാനം ചെയ്തത്. ടി.ഡി.പി പ്രവർത്തകർക്ക് പ്രതിഷേധ അനുമതി നിഷേധിച്ചതിനെ തുടർന്ന് സംസ്ഥാനത്തൊട്ടാകെ 12 മണിക്കൂർ നിരാഹാര സമരത്തിന് നായിഡു ആഹ്വാനം ചെയ്തു.

ടി.ഡി.പി പ്രതിഷേധം തടയാൻ നരസരോപേട്ട, സട്ടനെപള്ളെ, പൽനാട്, ഗുരാജാല എന്നിവിടങ്ങളിൽ 144 വകുപ്പ് പ്രഖ്യാപിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാൽ ടി.ഡി.പിയുടെ പ്രതിഷേധ പരിപാടി നടത്താൻ കഴിയില്ലെന്ന് ഡി.ജി.പി ഗൗതം സവാങ് വ്യക്തമാക്കി. സമാധാനം നിലനിർത്തുന്നതിന് രാഷ്ട്രീയ പാർട്ടികൾ പോലീസുമായി സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

വൈ.എസ്.ആർ കോൺഗ്രസ് പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ എട്ട് പാർട്ടി പ്രവർത്തകർ കൊല്ലപ്പെട്ടുവെന്നാണ് ടി.ഡി.പിയുടെ ആരോപണം. സംസ്ഥാന തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനുശേഷം അഞ്ഞൂറിലധികം ടി.ഡി.പി പ്രവർത്തകരും അനുഭാവികളും ആക്രമിക്കപ്പെട്ടെന്നും പാർട്ടി വ്യക്തമാക്കുന്നു.
ടിഡിപിയുടെ പ്രതിഷേധത്തിനു ബദലായി വൈഎസ്ആർ കോൺഗ്രസ് പാർട്ടിയും ബുധനാഴ്ച പ്രതിഷേധ റാലി നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള മുൻ സർക്കാരിന്റെ കാലത്ത് അക്രമങ്ങൾ നടത്തിയെന്നാരോപിച്ചാണ് റാലി. അക്രമങ്ങളിൽ കൂടുതൽ ദുരിതമനുഭവിച്ചത് ആത്മാകൂർ, പലനാട് എന്നിവിടങ്ങളിലെ ജനങ്ങളാണെന്നും അനുഭവം പങ്കുവയ്ക്കാൻ ആളുകൾ മുന്നിട്ടിറങ്ങണമെന്നും പാർട്ടി നേതൃത്വം ആവശ്യപ്പെട്ടു.

വൈഎസ്ആർ കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും അവരുടെ ഗ്രാമങ്ങളിൽ നിന്നു പുറത്താക്കിയെന്നും വ്യാജ കേസുകൾ അവർക്കെതിരെ ചുമത്തിയെന്നും പാർട്ടി നേതൃത്വം ആരോപിച്ചു.
 

Latest News