Sorry, you need to enable JavaScript to visit this website.

ബി.ജെ.പി നേതാവ് ചിന്മയാനന്ദ് പീഡിപ്പിച്ചു; ആരോപണത്തിൽ ഉറച്ച് യുവതി

ന്യൂദൽഹി- ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദ് തന്നെ നിരന്തരം ബലാത്സംഗം ചെയ്യുകയും ഇത് വീഡിയോയിൽ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്തതായും നിയമ വിദ്യാർത്ഥിനി ആവർത്തിച്ചു. തന്റെ പരാതിയിൽ പോലീസ് ഇതുവരെ ചിന്മയാനന്ദിനെ ചോദ്യം ചെയ്യുകയോ കേസ് രജിസ്റ്റർ ചെയ്തിട്ടോ ഇല്ലെന്നും യു.പി സ്വദേശിനിയായ പെൺകുട്ടി ആവർത്തിച്ചു. ദൽഹി മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിലാണ് പെൺകുട്ടി ഇക്കാര്യം പറഞ്ഞതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. യു.പിയിൽ നിരവധി ആശ്രമങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തുന്നയാൾ കൂടിയാണ് സ്വാമി ചിന്മയാനന്ദ. ഷാജഹാൻപുരിൽ ചിന്മയാനന്ദ് നടത്തുന്ന ലോ കോളേജിൽ പ്രവേശനത്തിന് വേണ്ടിയാണ് 23-കാരിയായ യുവതി കഴിഞ്ഞ വർഷം ജൂണിൽ ചിന്മയാനന്ദിനെ സന്ദർശിച്ചത്. യുവതിയുടെ ഫോൺ നമ്പർ വാങ്ങിയ ചിന്മയാനന്ദ് അവർക്ക് അഡ്മിഷൻ ശരിയാക്കുകയും ചെയ്തു. തുടർന്ന് യുവതിക്ക് കോളേജ് ലൈബ്രറിയിൽ അയ്യായിരം രൂപ പ്രതിഫലത്തിന് ജോലിയും വാഗ്ദാനം ചെയ്തു. ദരിദ്രപശ്ചാതലത്തിൽനിന്ന് വരുന്നതായതിനാൽ യുവതി ജോലി സ്വീകരിച്ചു. കഴിഞ്ഞ ഒക്ടബോറിൽ യുവതിയോട് ഹോസ്റ്റലിലേക്ക് മാറാൻ ചിന്മയാനന്ദ് ആവശ്യപ്പെട്ടു. പിന്നീട് ചിന്മയാനന്ദിന്റെ ആശ്രമത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. കോളേജ് ഹോസ്റ്റലിൽ പെൺകുട്ടി കുളിക്കുന്നതിന്റെ വീഡിയോ ദൃശ്യം കാണിച്ച് ഇത് ഓൺലൈനിൽ പ്രചരിപ്പിച്ച് അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്തു. ചിന്മയാനന്ദിന്റെ സഹായികൾ തന്നെ തോക്കുമുനയിൽ നിർത്തിയാണ് തന്നെ അയാൾക്ക് മുന്നിലേക്ക് കൊണ്ടുപോയതെന്നും യുവതി ആരോപിക്കുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ യുവതി ഫെയ്‌സ്ബുക്കിൽ ചിന്മയാനന്ദിനെതിരെ പോസ്റ്റിട്ട് ഹോസ്റ്റലിൽനിന്ന് ഓടിപ്പോയി. തന്നെയും നിരവധി പെൺകുട്ടികളെയും ചിന്മായാനന്ദ് നശിപ്പിച്ചതായി ആരോപിച്ചായിരുന്നു പെൺകുട്ടി പോസ്റ്റിട്ടത്. പെൺകുട്ടിയെ കാണാതായതിനെ പറ്റി പരാതി നൽകിയിട്ടും പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തുടക്കത്തിൽ തയ്യാറായിരുന്നില്ല. പിന്നീട് ഇക്കാര്യം വിവാദമായപ്പോഴാണ് പോലീസ് ഉണർന്നത്. ഒരാഴ്ചക്ക് ശേഷം രാജസ്ഥാനിൽനിന്നാണ് യുവതിയെ കണ്ടെത്തിയത്. തനിക്ക് യു.പി പോലീസിൽ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി ദൽഹി പോലീസിലാണ് പരാതി പിന്നീട് നൽകിയത്. തെളിവുകൾ ആർക്ക് നൽകാനും മടിയില്ലെന്നും പക്ഷെ ആദ്യം കുറ്റാരോപിതരെ പിടികൂടണമെന്നും യുവതി ആവശ്യപ്പെട്ടു. എന്നാൽ തന്നെ തകർക്കാൻ രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള ആരോപണമാണെന്നാണ് ചിന്മയാനന്ദ് പ്രതികരിച്ചത്.
 

Latest News