കൊല്ലം- അഞ്ചലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിൽ സി.പി.എം നേതാവായ രണ്ടാനച്ഛനെതിരേകേസ്. സി.പി.എം ഏരൂർ ലോക്കൽ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവുമായ ആൾക്കെതിരേയാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. പീഡനം സംബന്ധിച്ച് പെൺകുട്ടി തിരുവനന്തപുരം റൂറൽ എസ്.പിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ചൽ പോലീസാണ് കേസെടുത്തത്. തന്റെ പതിനഞ്ചാമത്തെ വയസ്സുമുതൽ ഇയാൾ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നുവെന്നും അന്നു മുതൽ ഇയാൾ മാനസ്സികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. വിവാഹമോചനത്തിന് ശേഷംതന്റെ അമ്മ ഇയാളെ വിവാഹം കഴിച്ചു. എന്നിട്ടും പീഡനം തുടർന്നു. പിന്നീട് തിരുവനന്തപുരത്തത്തെ ഹോസ്റ്റലിലേക്ക്മാറി. ഹോസ്റ്റലിലേക്ക് മാറിയശേഷം ഫോൺ വിളിച്ച് ശല്യപ്പെടുത്താൻ തുടങ്ങി. ഇയാളെ പേടിച്ച് അവധി ദിവസങ്ങളിൽ പോലും വീട്ടിൽ പോകാറില്ലായിരുന്നുവെന്ന് കുട്ടി പരാതിയിൽ പറയുന്നു. വീട്ടിലെത്തിയാൽ അവിടെവെച്ച് വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചു. പ്രായപൂർത്തിയായശേഷം താൻ മറ്റൊരു യുവാവിനെ വിവാഹംകഴിച്ചു. എന്നാൽ വീട്ടുകാർ തന്റെ ഭർത്താവിനെ കള്ളക്കേസിൽ കുടുക്കിയെന്നും കൊല്ലുമെന്ന് പലപ്പോഴും ഭീഷണിപ്പെടുത്തുകയും ചെയ്തായും പെൺകുട്ടി പരാതിയിൽ പറയുന്നു.