Sorry, you need to enable JavaScript to visit this website.

4000 പൈലറ്റുമാര്‍ സമരത്തില്‍; ബ്രിട്ടീഷ് എയര്‍വേയ്‌സ് എല്ലാ വിമാനങ്ങളും റദ്ദാക്കി

ലണ്ടന്‍- നാലായിരത്തോളം പൈലറ്റുമാര്‍ സമരം ആരംഭിച്ചതോടെ ബ്രിട്ടീഷ് എയര്‍വേയ്‌സ് സര്‍വീസുകള്‍ പ്രതിസന്ധിയിലായി. തിങ്കളാഴ്ച എല്ലാ സര്‍വീസുകളും റദ്ദാക്കി. ശമ്പളം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബ്രിട്ടീഷ് എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ സമരം നടത്തുന്നത്. കമ്പനി കൊയ്യുന്ന ലാഭത്തില്‍ നിന്നും ഒരു വിഹിതം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. സമരം മൂലം പ്രയാസം നേരിട്ട യാത്രക്കാരോടെ കമ്പനി ക്ഷമാപണം നടത്തി. മാസങ്ങളായി ഈ ശമ്പള തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ചു വരികയാണെന്നും ഇത്തരമൊരു സാഹചര്യമുണ്ടായതില്‍ അങ്ങേയറ്റത്തെ ക്ഷമ ചോദിക്കുന്നുവെന്നും പ്രസ്താവനയില്‍ കമ്പനി പറഞ്ഞു.

പൈലറ്റ് അസോസിയേഷനില്‍ നിന്ന് സമരത്തിന്റെ വിശദാംശങ്ങളൊന്നും ലഭിച്ചിരുന്നില്ല. എത്ര പേര്‍ ജോലിക്കെത്തുമെന്നും എത്തുന്നവര്‍ക്ക് ഏതൊക്കെ വിമാനം പറത്താമെന്നതും സംബന്ധിച്ച് ഒരു പ്രവചനവും നടത്താനാകുമായിരുന്നില്ല. മറ്റൊരു വഴിയുമില്ലാത്തതിനെ തുടര്‍ന്നാണ് ഏതാണ്ട് പൂര്‍ണമായും സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നത്- കമ്പനി അറിയിച്ചു. സമരം ഒത്തു തീര്‍പ്പാക്കാന്‍ പൈലറ്റുമാരുടെ സംഘടനയുമായി ചര്‍ച്ച നടത്തുകയാണെന്നും ബ്രിട്ടീഷ് എയര്‍വേയ്‌സ് അറിയിച്ചു. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും സെപ്തംബര്‍ 27നും സമരം നടത്തുമെന്ന് പൈലറ്റുമാര്‍ പ്രഖ്യാപിച്ചിരുന്നു. സമരം താല്‍ക്കാലികമായി തടയാന്‍ ബ്രിട്ടീഷ് എയര്‍വേയ്‌സ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ശ്രമം വിജയിച്ചിരുന്നില്ല. ജീവനക്കാരുടെ ചെലവില്‍ കമ്പനി വന്‍ ലാഭം കൊയ്യുകയാണെന്ന് പൈലറ്റുമാര്‍ ആരോപിക്കുന്നു. 


 

Latest News