Sorry, you need to enable JavaScript to visit this website.

കോട്ടക്കുന്നിൽ ഉറ്റവരെയും വീടും നഷ്ടമായ ശരത്തിന് പാണക്കാട് കുടുംബത്തിന്റെ സ്‌നേഹ സമ്മാനമായി വീടും പുരയിടവും

മലപ്പുറം- ഇക്കഴിഞ്ഞ പ്രളയത്തിൽ ഉറ്റവരെയും വീടും പുരയിടവും നഷ്ടമായ മലപ്പുറം കോട്ടക്കുന്നിലെ ശരത്തിന്റെ കുടുംബത്തിന് പാണക്കാട് തങ്ങൾ കുടുംബം വീട് സമ്മാനിക്കുന്നു. ഓണസമ്മാനമായാണ് ശരത്തിന് സ്ഥലമുൾപ്പെടെ വീട് നിർമ്മിച്ചുനൽകുന്നത്. പദ്ധതിയുടെ പ്രഖ്യാപനം നാളെ(ചൊവ്വാഴ്ച) പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിക്കും. നാളെ രാവിലെ പത്തരക്ക് ഹൈദരലി തങ്ങളുടെ വസതിയിലാണ് ചടങ്ങ്. കോട്ടക്കുന്നിലുണ്ടായ ഉരുൾപൊട്ടലിൽനിന്ന് മലപ്പുറം മുണ്ടുപറമ്പിൽ ഓട്ടുപാറക്കൽ ശരത്ത് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ശരത്തിന്റെ അമ്മ സരോജിനി, ഭാര്യ ഗീതു, ഒന്നരവയസുകാരൻ ധ്രുവ് എന്നിവരാണ് മരിച്ചത്. 
കോട്ടക്കുന്ന് താഴ്‌വരയിൽ ചോല റോഡിലായിരുന്നു ഇവരുടെ വീട്. മണ്ണിടിച്ചിലിനു തൊട്ടുമുമ്പു ശരത് കോട്ടക്കുന്നിന്റെ ചരവിൽ നിന്നു വീട്ടിലേക്കു 
ഒലിച്ചിറങ്ങിയ മഴവെള്ളം വഴി തിരിച്ചുവിടുന്നതിനിടെയാണ് വൻ ശബ്ദത്തിൽ ഉരുൾപൊട്ടലുണ്ടായത്. ഉടൻ ശരത്് അമ്മയുടെ കൈയിൽ പിടിച്ചെങ്കിലും ശരത് പുറത്തേക്കു തെറിച്ചുവീഴുകയായിരുന്നു. ഇതിനു പിന്നാലെ വെള്ളത്തോടപ്പം ഒലിച്ചിറങ്ങിയ മണ്ണിലും കല്ലിലും പെടുകയായിരുന്നു സരോജിനി. തുടർന്നു ഇവർ താമസിക്കുന്ന താഴെയുള്ള വീട്ടിലേക്കു മണ്ണ് പതിക്കുകയായിരുന്നു. ഈ സമയം വീടിനകത്തായിരുന്നു ഗീതുവും മകനും. ശരത്തിന്റെ പിതാവ് സത്യനും  കോളജ് വിദ്യാർഥിയായ സഹോദരൻ അനിയനും ഈ സമയം പുറത്തുപോയതായിരുന്നു. മുണ്ടുപറമ്പിലെ വീട് വിറ്റ് കോട്ടക്കുന്നിലേക്കു ഇവർ മാറിയിട്ടു രണ്ടു വർഷമേ ആയിട്ടുള്ളൂ. എല്ലാം നഷ്്ടപ്പെട്ട ശരത്തിന് പാണക്കാട് കുടുംബത്തിന്റെ ഓണ സമ്മാനം ഏറെ സഹായകമാകും. 

Latest News