ന്യൂദൽഹി-ഹരിയാന അസംബ്ലി തെരഞ്ഞെടുപ്പിൽ കോൺഗ്രസ്- ബി.എസ്.പി സഖ്യം ധാരണയിലെത്തുമെന്ന് സൂചന. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡയും ഹരിയാന കോൺഗ്രസ് അധ്യക്ഷ കുമാരി സെൽജയും ബി.എസ്.പി നേതാവ് മായാവതിയുമായി ചർച്ച നടത്തി. കഴിഞ്ഞ ദിവസം ലഖ്‌നൗവിലെത്തിയാണ് കോൺഗ്രസ് നേതാക്കൾ മായാവതിയുമായി ചർച്ച നടത്തിയത്. നേരത്തെ ദുഷ്യന്ത് ചൗതാലയുടെ ജന നായക് ജനത പാർട്ടിയുമായുള്ള സീറ്റ് ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ ഹരിയാന തെരഞ്ഞെടുപ്പിൽ ബി.എസ്.പി എല്ലാ സീറ്റിലും തനിച്ച് മത്സരിക്കുമെന്ന് മായാവതി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ്-ബി.എസ്.പി സഖ്യമുണ്ടാകുമെന്ന് റിപ്പോർട്ട്.
ബി.എസ്.പിക്ക് കാര്യമായ സ്വാധീനമുള്ള ഹരിയാനയിൽ മായാവതിയുമായി ചേർന്ന് ജാട്ട്, ജാദവ് വോട്ടുകൾ നേടാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഹരിയാനയിലെ പ്രധാന പ്രതിപക്ഷമായ ഇന്ത്യൻ നാഷണൽ ലോക്ദളിലെ (ഐ.എൻ.എൽ.ഡി) ഭൂരിഭാഗം നിയമസഭാംഗങ്ങളും നേതാക്കളും ബി.ജെ.പിയിൽ ചേർന്നതോടെ ഐ.എൻ.എൽ.ഡിക്ക് സംസ്ഥാനത്ത് സ്വാധീനം നഷ്ടമായിട്ടുണ്ട്. അതിനാൽ ബി.ജെ.പി-കോൺഗ്രസ് നേർക്കുനേർ പോരാട്ടത്തിനായിരിക്കും ഇക്കുറി ഹരിയാന സാക്ഷ്യം വഹിക്കുക.