പരിയാരം- തന്റെയും മകന്റെയും ജീവിതവും ഭാവിയും തകർത്ത ജെയിംസ് ആന്റണിക്ക് വധശിക്ഷ നൽകിയാലും മതിയാവില്ലെന്ന് ആസിഡ് ആക്രമണത്തിനിരയായ പരിയാരം ഏമ്പേറ്റിലെ മഠത്തിൽ വീട്ടിൽ റിൻസി. പ്രതിക്ക് തലശ്ശേരി സെഷൻസ് കോടതിയുടെ ശിക്ഷാവിധിയോട് പ്രതികരിക്കുകയായിരുന്നു റിൻസി. 2015 ഡിസംബറിലെ ക്രിസ്മസ് രാത്രി റിൻസിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്തതാണ്. പിതാവ് റോബർട്ടിനും മകൻ അഭിഷേകിനുമൊപ്പം പാതിരാ കുർബാനയിൽ പങ്കെടുക്കാൻ പരിയാരം ഏമ്പേറ്റ് സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിലേക്ക് പോകുന്ന വഴിയാണ് സാന്താക്ലോസിന്റെ വേഷത്തിൽ വഴിയരികിൽ ഒളിച്ചിരുന്ന ജെയിംസ് ആന്റണി കൈയ്യിൽ കരുതിയിരുന്ന ആസിഡ്, റിൻസിയുടെയും മകന്റെയും മുഖത്തേക്കൊഴിച്ചത്.
അഞ്ചു മാസക്കാലം തുടർച്ചയായി മംഗലാപുരം മുള്ളേഴ്‌സ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവെങ്കിലും, വലതുകണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടമായി. മുഖത്തിന്റെ പകുതിയിലേറെ ഭാഗം വികൃതമായി. നേരത്തെ പിലാത്തറയിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന റിൻസി, ഈ സംഭവത്തിന് ശേഷം വീട്ടിൽ നിന്നും പുറത്തിറങ്ങാറില്ല. ആളുകളെ അഭിമുഖീകരിക്കാൻ സാധിക്കാത്തതാണ് കാരണം. ആക്രമണം നടന്ന് ഒരാഴ്ചക്കകം പരിയാരം എസ്.ഐയായിരുന്ന ടി.വി.ബിജു പ്രകാശിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. മലബാറിലെ ആദ്യ ആസിഡ് ആക്രമണ കേസിലെ പ്രതിക്ക് കോടതി 12 വർഷം കഠിന തടവും 10 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. വിവാഹ അഭ്യർഥന നിരസിച്ചതാണ് ആക്രമണ കാരണം.