പാലാ- ഉപതെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിൽ ഒരുമിച്ച് പ്രവർത്തിക്കാനുള്ള സാഹചര്യമില്ലെന്നും സമാന്തര യോഗങ്ങൾ വിളിച്ച് യു.ഡി.എഫിന് വേണ്ടി പ്രവർത്തിക്കുമെന്നും പി.ജെ. ജോസഫ്. യു.ഡി.എഫ് കൺവെഷനിൽ തന്നെ കൂകിവിളിച്ച് അപമാനിച്ചതിലാണ് തീരുമാനമെന്നും ജോസഫ് വിഭാഗം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് വിട്ടുനിൽക്കുമെന്ന് കേരളാ കോൺഗ്രസ് പി.ജെ ജോസഫ് വിഭാഗം നേരത്തെ അറിയിച്ചിരുന്നു. യു.ഡി.എഫ് കൺവെൻഷനിൽ പി.ജെ ജോസഫിനെ ജോസ് കെ മാണി പക്ഷം അപമാനിച്ച സാഹചര്യത്തിലാണ് തീരുമാനമെന്നും ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അറിയിച്ചു.
തെറിക്കൂട്ടത്തിന് ഒപ്പം പ്രചാരണത്തിനില്ലെന്നാണ് ജോസഫ് പക്ഷത്തിന്റെ നിലപാട്. കൺവെൻഷനിടെ കൂവിവിളിച്ച് ജോസഫിനെ അപമാനിച്ച സംഭവത്തിൽ ജോസ് വിഭാഗം നേതാക്കൾക്കെതിരെ ജോസഫ് വിഭാഗം പോലീസിൽ പരാതിയും നൽകി. പാലായിലെ സാഹചര്യം അനുസരിച്ച് തീരുമാനം എടുക്കാൻ ജോസഫ് അനുമതി നൽകിയതനുസരിച്ചാണ് തീരുമാനമെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. യുഡിഎഫ് ഇടപെട്ട് പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെടുന്നു.
അതിനിടെ, ജോസഫിനെതിരായ പ്രതിച്ഛായയിലെ ലേഖനം രാഷ്ട്രീയ ചർച്ചയായി. പി.ജെ ജോസഫിനെതിരെ ശക്തമായ ഭാഷയിലാണ് ആക്ഷേപം ചൊരിയുന്നത്. അതേസമയം സംഭവം വിവാദമായതോടെ നേതൃത്വമറിയാതെയാണ് ലേഖനം വന്നതെന്നും അതേക്കുറിച്ച് അന്വേഷിക്കുമെന്നുമാണ് ജോസ്.കെ.മാണി പ്രതികരിച്ചത്. പാലാ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ യു.ഡി.എഫ് പ്രചാരണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ലേഖനമെന്നതും ശ്രദ്ധേയമാണ്. പാലാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി ചിഹ്നം നിഷേധിക്കാനിടയാക്കുന്ന തരത്തിൽ പി ജെ ജോസഫ് നടത്തിയ തന്ത്രപരമായ നീക്കങ്ങളെയാണ് ലേഖനം പരിഹസിക്കുന്നത്. പ്രതിച്ഛായയുടെ സെപ്തംബർ ലക്കത്തിലെ മുഖപ്രസംഗത്തിലാണ് ജോസഫിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. ജോസ് ടോമിന് സ്ഥാനാർഥിയായി പ്രഖ്യാപിച്ച സാഹചര്യവും അദ്ദേഹത്തിന് രണ്ടില ചിഹ്നം നൽകാതിരുന്നതിലേക്കെത്തിയ സംഭവ വികാസങ്ങളെയും വിശദമാക്കുന്ന എഡിറ്റോറിയൽ ലേഖനത്തിലാണ് ജോസഫിനെതിരെ വിമർശനം . ചില നേതാക്കൾ അപസ്വരം മുഴക്കി നോക്കുകുത്തിയെപോലെ നിന്ന് വഴിമുടക്കികളാകുന്നുവെന്നും ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധം സ്ഥാനാർഥി നിർണയം പൂർത്തിയാക്കാൻ കേരള കോൺഗ്രസിനും യു ഡി എഫിനും കഴിഞ്ഞുവെന്നും ലേഖനം പറയുന്നു.
അണപ്പല്ലുകൊണ്ടിറുമ്മുകയും മുൻ പല്ലുകൊണ്ട് ചിരിക്കുകയും ചെയ്യുന്നവരുടെ സമവായ സ്ഥാനാർഥിക്കു തിരഞ്ഞെടുപ്പിൽ യാതൊരു പ്രസക്തിയുമില്ല. എന്നിട്ടും ചില നേതാക്കൾ അപസ്വരം കേൾപ്പിക്കുവാൻ മടിക്കുന്നില്ല. ശകുനം മുടക്കാൻ നോക്കുകുത്തിയെപ്പോലെ വഴിവിലങ്ങി നിന്ന് വിഡ്ഢിയാകാനാണ് അവരുടെ നിയോഗമെന്നും ലേഖനത്തിൽ ചൂണ്ടികാട്ടുന്നു. പേരെടുത്ത് പറയുന്നില്ലെങ്കിലും ലേഖനത്തിലെ വിമർശനം ലക്ഷ്യമിടുന്നത് പി ജെ ജോസഫിനെയാണെന്ന് വ്യക്തമാണ് .പാലായിലെ യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമിന്റെ സ്ഥാനാർഥി നിർണയത്തിൽ ജോസ് കെ മാണി എടുത്ത തീരുമാനത്തെ ലേഖനം ന്യായീകരിക്കുന്നു. കേരള കോൺഗ്രസിന്റെ നേതൃത്വത്തിലേക്ക് ജോസ് കെ മാണി എത്തിയപ്പോൾ കുടുംബ വാഴ്ചയാണെന്ന് പറഞ്ഞവരെ രാഷ്ട്രീയ മികവ് കൊണ്ട് നാവടപ്പിക്കുന്ന ജോസ് കെ മാണിക്ക് കഴിഞ്ഞുവെന്നും ലേഖനം പറയുന്നു.