തൊടുപുഴ- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ. തമിഴ്‌നാട് രാജപാളയം താലവായ്പുരം സ്വദേശി മുരുക (35) നെയാണ് തൊടുപുഴ പോക്‌സോ കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവിനു പുറമെ ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷംകൂടി കഠിനതടവ് അനുഭവിക്കണം. പിഴതുക പെൺകുട്ടിക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിൽ പറയുന്നു. പിഴതുക അപര്യാപ്തമാണെന്നു കണ്ടെത്തിയ കോടതി ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയോട് പെൺകുട്ടിയുടെ പുനരധിവാസത്തിനു ആവശ്യമായ നഷ്ടപരിഹാരത്തിനും ശുപാർശ ചെയ്തിട്ടുണ്ട്. 2014 മെയ് 25 നാണ് കേസിനാസ്പദ സംഭവം. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന 16 കാരിയെയാണ് ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി.വാഹിദ ഹാജരായി.