ദമാം- യാചകക്കാരിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് കുരുക്കിലാക്കാൻ ശ്രമിച്ച സ്ത്രീയിൽനിന്ന് രക്ഷപ്പെട്ടതിന്റെ അനുഭവം വിവരിക്കുകയാണ് ദമാമിലെ സാമൂഹ്യപ്രവർത്തകൻ ഷാജി മതിലകം. ദമാം നവയുഗം കേന്ദ്ര രക്ഷാധികാരി ഷാജി മതിലകമാണ് തട്ടിപ്പുകാരിയിൽനിന്ന് രക്ഷപ്പെട്ടത്. ഇദ്ദേഹത്തിന്റെ വാഹനത്തിൽ അതിക്രമിച്ചുകയറിയ യുവതിയിൽനിന്ന് തലനാരിഴക്കാണ് താൻ രക്ഷപ്പെട്ടതെന്ന് ഷാജി പറയുന്നു.
കഴിഞ്ഞ ദിവസം ദമ്മാമിൽ ഖലീജിലെ തമീമി സൂപ്പർ മാർക്കറ്റിനടുത്തുള്ള സിഗ്നലിലാണ് സംഭവം.നട്ടുച്ചസമയത്ത് സിഗ്നലിൽ നിർത്തിയിട്ടിരിക്കുന്ന വാഹനത്തിനു മുന്നിൽ കൈനീട്ടുന്ന സ്ത്രീയെ കണ്ട് അലിവ് തോന്നിയ ഷാജി വണ്ടിയുടെ ഗ്ലാസ് താഴ്ത്തി ഇവർക്ക് പണം കൊടുക്കാൻ ശ്രമിക്കുകയായിരുന്നു.
ഉടൻ ഡോർ തുറന്ന് കാറിനകത്തു കടന്ന സ്ത്രീ വല്ലാതെ വെപ്രാളം കാണിക്കുകയും ആശുപത്രിയിലേക്ക്
വണ്ടി വിടാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നിലെ സീറ്റിലിരിക്കാൻ ഇവരോട് ആവശ്യപ്പെെട്ടങ്കിലും ആ സ്ത്രീ കൂട്ടാക്കിയില്ലെന്നും ഷാജി പറയുന്നു. അൽപ ദൂരം മുന്നോട്ടുപോയതോടെ മൊബൈൽ ചാർജർ എടുക്കാനെന്ന വ്യാജേന ദേഹത്ത് സ്പർശിക്കുകയും തുടർന്ന് ഇവർ ബഹളം കൂട്ടുകയുമായിരുന്നത്രേ.
തന്നെ കയറിപ്പിടിച്ചെന്നും 300 റിയാൽ തന്നാൽ മാത്രമേ താൻ കാറിൽനിന്ന് ഇറങ്ങുകയുള്ളൂ എന്നും ഇവർ ഭീഷണിപ്പെടുത്തി. തർക്കങ്ങൾക്കിടയിൽ കാറിെൻറ ചാവിയും ഇൗ സ്ത്രീകൈക്കലാക്കി. പൊലീസിനെ വിളിക്കുമെന്നും ഭീഷണി മുഴക്കിക്കൊണ്ടിരുന്നു പോലീസ് എത്തിയാൽആ സാഹചര്യത്തിൽ തീർച്ചയായും ഡ്രൈവർ കുറ്റവാളിയായി കരുതപ്പെടുകയും ചെയ്യും.
തുടർന്ന് പിടിവലിക്കിടയിൽ ചാവി ഇവരിൽനിന്ന് പിടിച്ചുവാങ്ങിതള്ളി പുറത്തേക്കിട്ട് താൻ കാറുമായി രക്ഷപ്പെടുകയുമായിരുന്നുവെന്ന് ഷാജി പറഞ്ഞു. ഉടൻതന്നെ ശിമാലിയ പൊലീസ് മേധാവിയോട് നടന്ന കാര്യങ്ങൾ വിശദീകരിച്ച് പരാതി നൽകിയതായി ഷാജി പറഞ്ഞു. തട്ടിപ്പിന്റെപുതിയ രീതിയായാണ് താൻ ഇത് മനസ്സിലാക്കുന്നതെന്നും ഡ്രൈവർമാർ ഇത്തരം സംഭവത്തിൽ പെടാതിരിക്കാനുള്ള ജാഗ്രത പാലിക്കണമെന്നും ഷാജി മതിലകം ആവശ്യപ്പെട്ടു