Sorry, you need to enable JavaScript to visit this website.

പോലീസിനെ നിരീക്ഷിക്കാൻ സി.പി.എം വാട്‌സ് ആപ് ഗ്രൂപ്പ് ; അന്വേഷണം തുടങ്ങി

കണ്ണൂർ-  പോലീസിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് വിവരങ്ങൾ കൈമാറാൻ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ വാട്‌സ് ആപ് ഗ്രൂപ്പ് പ്രവർത്തിക്കുന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.
മലയോര മേഖല കേന്ദ്രീകരിച്ചാണ് സി.ഐ.ടി.യു ഡ്രൈവേഴ്‌സ് എന്ന പേരിൽ വാട്‌സ് ആപ് ഗ്രൂപ്പ് രൂപീകരിച്ചത്. പെരിങ്ങോം പോലീസിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് വിവരം കൈമാറുന്നതിനായി രൂപീകരിച്ച ഈ ഗ്രൂപ്പിന്റെ അഡ്മിൻ, സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ചൂരൽ സ്വദേശിയുമായ മനോജ്, സുധീഷ് എന്നിവരാണ്. പുലർച്ചെ മുതൽ അർധരാത്രി വരെ ഈ സംഘം പോലീസിനെ നിരീക്ഷിച്ച് പരസ്പരം വിവരങ്ങൾ കൈമാറുന്നു. 
പോലീസ് വാഹനം സ്‌റ്റേഷനിൽ നിർത്തിയിട്ടതും പുറത്തു പോകുന്നതും കടന്നു വരുന്നതുമായ വിവരങ്ങൾ സമയം സഹിതമാണ് പലപ്പോഴും കൈമാറിയിരുന്നത്. ഇത്തരം സന്ദേശങ്ങൾ കൈമാറുന്നതിന് പണം ഈടാക്കുന്നുണ്ടെന്ന സൂചനയും സന്ദേശങ്ങളിലുണ്ട്. അതുകൊണ്ടു തന്നെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സംഘമാണ് ഇതിന് പിന്നിലെന്ന സംശയവും ഉയരുന്നു. 
ക്വാറി മാഫിയയുമായി ബന്ധപ്പെട്ടാണ് നിരീക്ഷണങ്ങളെന്നാണ്
സംശയിക്കുന്നത്. അടുത്ത കാലത്തായി പെരിങ്ങോം പോലീസ് അനധികൃത ക്വാറികൾക്കെതിരെയും ക്വാറി ഉൽപന്നങ്ങൾ കടത്തുന്ന ടിപ്പർ ലോറികൾക്കെതിരെയും കടുത്ത നടപടികളാണ് കൈക്കൊണ്ടിരുന്നത്. ഇതിനെതിരെ ടിപ്പർ ലോറി ഡ്രൈവർമാർ പ്രതിഷേധവും ഉയർത്തിയിരുന്നു. മലയോരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചന്ദന കടത്തുകാർക്കെതിരെയും നിലപാട് കർശനമാക്കിയിരുന്നു. ഇതാണ് രഹസ്യ വിവരങ്ങൾ കൈമാറാൻ കാരണമെന്നാണ് കരുതുന്നത്. എന്നാൽ സി.പി.എം പ്രവർത്തകർ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുവെന്നത് നേതൃത്വം അന്വേഷിക്കുന്നുണ്ട്. ഈ ഗ്രൂപ്പിനെ ഏതാനും നാളുകളായി പോലീസ് നിരീക്ഷിച്ചു വരികയാണ്. സംഭവം പുറത്ത് വന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്.

 

Latest News