Sorry, you need to enable JavaScript to visit this website.

വാട്‌സ്ആപ് ലൈംഗികചിത്ര വിവാദം; വനിതാ നേതാവിനെതിരെ സി.പി.എം നടപടി

കാസർകോട്- സി.പി.എം നീലേശ്വരം എരിയാ കമ്മിറ്റിയിലെ ചില നേതാക്കളുമായി ബന്ധപ്പെട്ടുയർന്ന വാട്‌സ്ആപ് ലൈംഗിക ചിത്ര വിവാദത്തിൽ ജില്ലാ നേതൃത്വം ശക്തമായി ഇടപെടുന്നു. പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും ഇത്തരം അശ്ലീല വിവാദങ്ങൾ വെച്ചുപൊറുപ്പിക്കേണ്ടതില്ലെന്നാണ് ജില്ലാ കമ്മിറ്റി നിലപാട് എടുത്തിരിക്കുന്നത്. സമൂഹത്തിൽ ഏറെ അവമതിപ്പുണ്ടാക്കുന്ന ഈ ഏർപ്പാടുകൾ സംബന്ധിച്ച് മുഖം നോക്കാതെ സി.പി.എം നടപടി സ്വീകരിക്കും. പാർട്ടിക്ക് ഏറെ ദോഷം ചെയ്ത നീലേശ്വരത്തെ വിവാദത്തിൽ വനിതാനേതാവ് അടക്കമുള്ളവർക്കെതിരെ നടപടിയെടുക്കാൻ തീരുമാനമായി. വനിതാ ലോക്കൽ കമ്മിറ്റിയംഗത്തെയും ഏരിയാ കമ്മിറ്റിയംഗത്തെയും തരംതാഴ്ത്താനാണ്  തീരുമാനം. ഇരുവർക്കും ഇനി പാർട്ടി അംഗത്വം മാത്രമുണ്ടാകും. മറ്റ് സ്ഥാനമാനങ്ങളൊന്നും നൽകേണ്ടതില്ലെന്നാണ് തീരുമാനം. നഗ്നചിത്ര വിവാദത്തിൽപ്പെട്ട യുവ നേതാവിനെ നേരത്തെ ചേർന്ന ഏരിയാ കമ്മിറ്റി യോഗം പാർട്ടി അംഗത്വത്തിൽനിന്ന് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. ഇക്കാര്യം അന്വേഷിക്കാൻ മൂന്നംഗ കമ്മിഷനെ നിയമിക്കുകയും ചെയ്തു. ഏരിയാ കമ്മിറ്റി അംഗങ്ങളായ എം.രാജൻ, പാറക്കോൽ രാജൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് ടി.വി.ശാന്ത എന്നിവരുൾപ്പെട്ട കമ്മിഷനാണ് അന്വേഷണ ചുമതല. അന്വേഷണത്തിൽ ലോക്കൽ കമ്മിറ്റിയംഗമായ യുവതിക്കും തെറ്റുസംഭവിച്ചതായി തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും യോഗം ചേർന്ന് നടപടി സ്വീകരിച്ചത്. കാസർകോട് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ, സംസ്ഥാന സമിതിയംഗം കെ.പി.സതീഷ് ചന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം നടന്നത്.
 

Latest News