തിരുവനന്തപുരം- സിസ്റ്റർ അഭയ കേസിൽ കോട്ടയം ബി.സി.എം കോളേജിൽ അഭയയുടെ സഹപാഠിയും പയസ് ടെൻത് ഹോസ്റ്റലിലെ ഒന്നാംനിലയിൽ റൂം നമ്പർ 15 ൽ താമസക്കാരിയുമായിരുന്ന നിഷാറാണി കൂറുമാറി പ്രതിഭാഗം ചേർന്നു. കേസിലെ ഇരുപത്തിയൊന്നാം സാക്ഷിയും പ്രോസിക്യൂഷൻ ഭാഗം എട്ടാം സാക്ഷിയുമായി സാക്ഷിമൊഴി നൽകവേയാണ് ആദ്യ സി.ബി.ഐ മൊഴി കോടതിയിൽ തിരുത്തി കൂറുമാറിയത്. തിരുവനന്തപുരം സി.ബി.ഐ കോടതിയിലാണ് നിഷാറാണി മൊഴി നൽകിയത്.
കോൺവെന്റ് അഞ്ച് നില കെട്ടിടമാണ്. തറനിരപ്പിനടിയിൽ സെല്ലാർ, താഴത്തെ നില, ഒന്നാം നില, തുടർന്ന് മുകളിലോട്ടുള്ള നിലകൾ എന്നിങ്ങനെയാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. സെല്ലാർ അടുക്കളയും വാഷ് ഏരിയയും മറ്റുമായി ഉപയോഗിക്കുന്നു. അടുക്കളയിലാണ് രണ്ടാം പ്രതി സിസ്റ്റർ സെഫി താമസിച്ചിരുന്നത്. അവിടെ മറ്റാരെങ്കിലും താമസിച്ചിരുന്നോയെന്ന പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് തന്റെ ഓർമ അങ്ങനെയാണന്നും ഇങ്ങനെ ഉത്തരം പറയാനേ നിർവാഹമുള്ളൂവെന്നും നിഷ മൊഴി നൽകി. സി.ബി.ഐക്ക് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 161 പ്രകാരം നൽകിയ മൊഴിക്ക് കടകവിരുദ്ധമായിട്ടാണ് സിസ്റ്റർ സെഫിക്കെതിരെ നൽകിയ മൊഴി കോടതിയിൽ തിരുത്തിയത്.
അതേസമയം കള്ളസാക്ഷി പറയാൻ ക്രൈം ബ്രാഞ്ച് സംഘം തന്നെയും തന്റെ സഹോദരൻ റിയാസിനെയും മർദിച്ചുവെന്ന് സിസ്റ്റർ അഭയ കേസിലെ ഇരുപത്തിയാറാം സാക്ഷിയും പ്രോസിക്യൂഷൻ ഭാഗം ഏഴാം സാക്ഷിയുമായ എം.എം.ഷമീർ കോടതിയിൽ സാക്ഷിമൊഴി നൽകി. സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയത് അടയ്ക്ക രാജുവാണെന്ന് വരുത്തി തീർക്കാൻ വേണ്ടി കള്ളസാക്ഷി പറയാനാണ് ആവശ്യപ്പെട്ടത്. ക്രൈം ബ്രാഞ്ച് എസ്.പി കെ.ടി.മൈക്കിൾ, ഡിവൈ.എസ്.പി ഐസക്ക് തമ്പാൻ, സർക്കിൾ ഇൻസ്‌പെക്ടർ ശശിധരൻ, ഹെഡ് കോൺസ്റ്റബിൾ ജോയി എന്നിവരുടെ നേതൃത്വത്തിലാണ് തന്നെ മർദിച്ചതെന്നും എം.എം.ഷമീർ മൊഴി നൽകി.