റിയാദ് - സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂത്തി മിലീഷ്യകൾ യെമനിൽനിന്ന് തൊടുത്തുവിട്ട പൈലറ്റില്ലാ വിമാനം സഖ്യസേന തകർത്തു. ഖമീസ് മുഷൈത്തിലെ സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതിനാണ് ഹൂത്തികൾ ശ്രമിച്ചത്. എന്നാൽ ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി ഡ്രോൺ സഖ്യസേന വെടിവെച്ചിട്ടു.
ചൊവ്വാഴ്ച രാവിലെ മൂന്നു ബാലിസ്റ്റിക് മിസൈലുകളും പൈലറ്റില്ലാ വിമാനവും ഉപയോഗിച്ച് ആക്രമണങ്ങൾ നടത്തുന്നതിനുള്ള ഹൂത്തികളുടെ ശ്രമങ്ങളും സഖ്യസേന തകർത്തിരുന്നു.
നജ്‌റാനിലാണ് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഹൂത്തികൾ ആക്രമണത്തിന് ശ്രമിച്ചത്. മൂന്നു മിസൈലുകളും സഖ്യസേന വിജയകരമായി തകർത്തു.
യെമനിലെ അംറാനിൽ നിന്നാണ് ഹൂത്തികൾ സൗദി അറേബ്യ ലക്ഷ്യമിട്ട് ചൊവ്വാഴ്ച രാവിലെ ഡ്രോൺ തൊടുത്തുവിട്ടത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി ഡ്രോൺ കണ്ടെത്തി തകർക്കുന്നതിന് സഖ്യസേനക്ക് സാധിച്ചു.
ഹൂത്തി മിലീഷ്യകൾ സൗദി അറേബ്യ ലക്ഷ്യമിട്ട് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ യെമനിലെ സഅ്ദയിൽ തകർന്നുവീണതായി സഖ്യസേന വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു. സഅ്ദ പ്രവിശ്യയിലെ സഹാർ ജില്ലയിൽ സിവിലിയൻ കേന്ദ്രത്തിൽനിന്ന് ഇന്നലെ ഉച്ചക്കാണ് ഹൂത്തികൾ ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടത്.
സഅ്ദ പ്രവിശ്യയിൽ തന്നെ പെട്ട അൽസ്വഫ്‌റാ ജില്ലയിൽ മിസൈൽ തകർന്നുവീഴുകയായിരുന്നെന്ന് കേണൽ തുർക്കി അൽമാലികി പറഞ്ഞു.